ലഹരിമരുന്നുമായി ആലുവ റെയിൽവെ സ്റ്റേഷനിലെത്തിയ 21 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ബ്രൗൺഷുഗർ ക്യാപ്സ്യൂളുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ആലുവയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപിക്കുന്നെന്ന റിപ്പോർട്ടിനെ തുടർന്നാണ് റെയിൽവെ സ്‌റ്റേഷനിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.ലഹരിമരുന്ന് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ബ്രൂസ് എന്ന നായയുമായിട്ടായിരുന്നു പരിശോധന. സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരുടെയെല്ലാം വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. 27 ബ്രൗൺ ഷുഗർ കാപ്സ്യൂളുകൾ കണ്ടെടുത്തു. ലഹരിയുമായെത്തിയ 21 ഇതര സംസ്ഥാന തൊഴിലാളികളും പിടിയിലായി.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നാണ് ബ്രൗൺഷുഗർ ക്യാപ്സ്യൂളുകൾ ആലുവയിൽ എത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.