സ്കൂളിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മര്‍ദനമേറ്റ പട്ടണക്കാട് സ്വേദേശി അനന്തു അശോകന്റെ മരണകാരണം തലക്കേറ്റ ക്ഷതം. പ്ലസ്ടു വിദ്യാർത്ഥിയുടെ നെഞ്ചിലുള്‍പ്പെടെ ക്രൂരമായ മര്‍ദനമേറ്റെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.
ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ വയലാര്‍ നീലിമംഗലം ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെയാണ് പട്ടണക്കാട് സ്വേദേശി അനന്തു ആക്രമിക്കപ്പെട്ടത്. നെഞ്ചില്‍ മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെങ്കിലും തല ശക്തിയായി കട്ടിയുള്ള പ്രതലത്തില്‍ ഇടിച്ചിട്ടുണ്ട്. അതുമൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. അനന്തുവിന്റെ സഹപാഠികളുള്പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. സ്കൂളിലെ ചെറിയ തര്‍ക്കങ്ങളുടെ പേരിലുള്ള പിണക്കം കൊലപാതകത്തിലേക്കെത്തിയതാണെന്ന് പൊലീസ് വിശദീകരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രദേശത്തെ അവരുടെ സുഹൃത്തുക്കളും ചേര്‍ന്നു. പതിനഞ്ചോളം വരുന്ന സംഘം ആസൂത്രിതമായി അനന്തുവിനെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന വയലാര്‍ നീലിമംഗലം ക്ഷേത്രത്തിന് സമീപത്തെ പാടത്തെത്തി പൊലീസും ഫൊറന്‍സിക്കും തെളിവുകള്‍ ശേഖരിച്ചു.
Advertisement