ഓൺലൈൻ തട്ടിപ്പിൽ പത്തനംതിട്ട സീതത്തോടിൽ വീട്ടമ്മയുടെ അരലക്ഷം രൂപ നഷ്ടമായി. മൂന്നുകല്ല് സ്വദേശിനി ഷൈലജ എസ്ബി ഐ സീതത്തോട് ശാഖയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
വീടുപണിയ്ക്കായി പഞ്ചായത്തിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയാണ് ഷൈലജയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം ഷൈലജയുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരാൾ വിളിച്ച് എസ്.ബി.ഐയിൽ നിന്നാണെന്ന് അറിയിച്ചു. എസ്.ബി.ഐ - എസ്.ബി.ടി ലയനം നടക്കുന്നതിനാൽ എടിഎം കാർഡിന്റെ കാലാവധി അവസാനിക്കുകയാണെന്നു പറഞ്ഞു. പുതിയ കാർഡ് നൽകുന്നതിന് നിലവിലുള്ള കാർഡിന്റെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. വിശ്വസിച്ച വീട്ടമ്മ മുഴുവൻ വിവരങ്ങളും കൈമാറി. രാത്രിതന്നെ അൻപതിനായിരം രൂപ നഷ്ടപ്പെട്ടു. അടുത്തദിവസം ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്.
ഷൈലജയെ വിളിച്ച നമ്പറിലേയ്ക്ക് തിരിച്ച് ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ. ചിറ്റാർ പൊലീസ് അന്വേഷണം തുടങ്ങി.
Advertisement