കാഞ്ഞിരംകുളത്ത് കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടിൽ സെൽവരാജ് – അജിത ദമ്പതികളുടെ മകൻ ദിപിനും (18) അവണാകുഴി കാടുതരിശി ആഷികാഭവനിൽ മനോഹരൻ – സിംല ദമ്പതികളുടെ മകൾ ആഷികയുമാണു (18) മരിച്ചത്. ഇരുവരും പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരുന്നവരാണ്. ആഷികയുടെ അമ്മുമ്മയുടെ പുല്ലുവിളയിലെ വീട്ടിലാണ് ഒരു ഷോളിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാവിലെ ഇവരെ കണ്ടെത്തിയത്.
ഈ വീട്ടിൽ ആരും താമസമില്ലായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഉച്ചയോടെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ദിപിന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പൊലീസും ആഷികയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നു നെയ്യാറ്റിൻകര പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു. ആഷികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഇതിനിടയിലാണു ദിപിനുമായി പ്രണയത്തിലാകുന്നതെന്നും പൊലീസ് പറഞ്ഞു. വീട്ടുകാർക്കു പ്രണയത്തിലുള്ള എതിർപ്പാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ് കരുതുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രിയിൽ പോകുന്നുവെന്നു പറഞ്ഞാണത്രേ ആഷിക വീടുവിട്ടിറങ്ങിയത്. മടങ്ങി വരാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ അമ്മുമ്മയുടെ വീടിന്റെ താക്കോലും കാണാനില്ലെന്നു വീട്ടുകാർ കണ്ടെത്തി. ഇതേ തുടർന്നു തിങ്കളാഴ്ച രാത്രിയിൽ തന്നെ ഒരു ബന്ധു ഈ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസിനു മൊഴി ലഭിച്ചു. പിന്നീട് ഇന്നലെ രാവിലെ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
പുലർച്ചെയാണ് ഇവർ ഇവിടെയെത്തിയതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞു മരണം നടന്ന വീടിനു ചുറ്റും പലയിടത്തുമുള്ള ആൾക്കാർ വന്നുകൂടി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകുന്നതുവരെ ഇതു തുടർന്നു. പ്ലസ്‌വൺ വിദ്യാർഥിനിയായ ഐശ്വര്യ ആഷികയുടെയും ദിവ്യ ദിപിന്റെയും സഹോദരിമാരാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കരുതുന്നില്ലെന്നു പൂവാർ സിഐയുടെ ചാർജ് വഹിക്കുന്ന നെയ്യാറ്റിൻകര സിഐ: കെ.എസ്.അരുണും കാഞ്ഞിരംകുളം എസ്ഐ: അനിൽകുമാറും വ്യക്തമാക്കി.
പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് അഷികയുടെ ബന്ധുക്കൾ. പരാതി നൽകി ഏതാണ്ട് 18 മണിക്കൂർ വരെയും പൊലീസിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിൽ ഇവരുടെ നീക്കം കൃത്യമായി കണ്ടെത്താമായിരുന്നുവെന്നും ബന്ധുക്കൾക്കു പരാതിയുണ്ട്. അതേസമയം ഇതുസംബന്ധിച്ച് ഇതുവരെ രേഖാമൂലം പരാതിയൊന്നും നൽകിയിട്ടില്ല.
വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യയും കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവവും സേനയെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിൽ കമിതാക്കളുടെ ആത്മഹത്യയെ തുടർന്ന് ഉയരുന്ന ആരോപണവും വിവാദമാവുകയാണ്. അതേസമയം പൊലീസ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബന്ധുക്കൾക്കൊപ്പം പോയെന്നും കേസിനെക്കുറിച്ച് അന്വേഷണം നടത്തിയെന്നും പൊലീസ് വിശദീകരിച്ചു.