കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലെ ക്വാർട്ടേഴ്സ് മുറിയില്‍ നാവികന്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മൃതദേഹത്തോട് നാവികഅക്കാദമി കടുത്ത അവഹേളനം കാട്ടിയെന്നും ആരോപണമുണ്ട്. തമിഴ്നാട് തുരുത്തളി സ്വദേശി രാജശേഖരന്‍റെ മൃതദേഹം മൂന്നുദിവസത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തിങ്കളാഴ്ചയാണ് നാവികഅക്കാദമിയിലെ ക്വാർട്ടേഴ്സില്‍ രാജശേഖരനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പമായിരുന്നു ജവാന്‍ ക്വാട്ടേഴ്സില്‍ താമസിച്ചത്. മരണവിവരമറിഞ്ഞ് ചെന്നൈയില്‍ നിന്ന് ഏഴിമലയിലെത്തിയ രാജശേഖരന്‍റെ അമ്മക്കും സഹോദരനും സഹോദരിക്കും മൃതദേഹം വിട്ടുനല്‍കാന്‍ നാവികഅക്കാദമി അധികൃതര്‍ തയാറായില്ല. ഭാര്യയുടെ തീരുമാനപ്രകാരം മൃതദേഹം പയ്യാമ്പലം ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജശേഖരന്‍റെ കുടുംബാഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് മൂന്നുദിവസത്തെ കാത്തിരിപ്പിനുശേഷം സ്വന്തം ചെലവില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നാവിക അക്കാദമിഅധികൃതര്‍ വിട്ടുകൊടുത്തു.
ദുര്‍ഗന്ധം വമിച്ച മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നത് ഒരു ചെലവും വഹിക്കാതെ നാവികഅക്കാദമി ജവാനെ അവഹേളിച്ചതായും ആരോപണമുണ്ട്. ജവാന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച ബന്ധുക്കള്‍ ചെന്നൈയിലെത്തിച്ച് നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
പയ്യാമ്പലത്ത് മൃതദേഹം ദഹിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കാനായിരുന്നു അധികൃതരുടെ ശ്രമമെന്നാണ് ബന്ധുക്കളുടെ ആരോപണം. മുപ്പതിനായിരം രൂപ ചെലവിട്ടാണ് ആംബുലന്‍സില്‍ ജവാന്‍റെ മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോയത്.
Advertisement