എൻജിനീയറിങ് വിദ്യാർഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുംബൈയ്ക്കടുത്തുള്ള ലോണവാല എൻജിനീയറിങ് കോളജ് വിദ്യാർഥികളായ സാർഥക് വഖോര(24), ശ്രുതി സഞ്ജത് ഡംബ്രെ(22) എന്നിവരെയാണ് ഐഎൻഎസ് ശിവജി ടൈഗർ പോയന്റിനും എയർ ഫോഴ്സ് സ്റ്റേഷനും മധ്യേയുള്ള ആളൊഴിഞ്ഞ സ്ഥലത്തു തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊള്ളക്കാർ ഇരുവരേയും കൊലപ്പെടുത്തിയിരിക്കാമെന്നാണു പൊലീസ് നിഗമനം. ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്കാണു സംഭവം നടന്നിരിക്കുന്നതെന്നു പൊലീസ് പറയുന്നു. പെൺകുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലും വസ്ത്രങ്ങൾ കീറിയ നിലയിലുമാണ്. വായ് മൂടിക്കെട്ടിയിരുന്നു. തലയിലുൾപ്പെടെ ആഴത്തിലുള്ള മുറിവുണ്ട്.
കോളജിലെ തിരിച്ചറിയൽ കാർഡിന്റെ സഹായത്തിലാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. കോളജിലെ അവസാന വർഷ വിദ്യാർഥികളാണ് ഇരുവരും. ഇവർ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ബൈക്കും സമീപത്തുനിന്നു കണ്ടെത്തി.
ഇരുവരുടേയും മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ട്. പണത്തിനോ മറ്റു വിലപിടിപ്പുള്ള വസ്തുക്കൾക്കോ വേണ്ടി ആക്രമിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.