മഹാരാഷ്ട്രയിലെ ലോണാവാലയിൽ കമിതാക്കളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ലോണാവാല സിൻഹാഡ് എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഭവം ദുരഭിമാന കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി അറിയിച്ചു
സിൻഹാഡ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയും ഇതേകോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥിനിയുമാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. പുണെയ്ക്ക് സമീപം ഭൂഷിഡാമിനും ഐഎൻഎസ് നേവൽ സ്റ്റേഷനുമിടയിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവസ്ത്രരാക്കി കൈകൾ ബന്ധിക്കുകയും വായിൽ തുണിതിരുകിയ നിലയിലുമായിരുന്നു മൃതദേഹങ്ങൾ. നിരവധി മുറിവകളും ഇരുവരുടേയും ശരീരത്തിലുണ്ട്. ഗ്രാമവാസികളാണ് സംഭവംപൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തി പൊലീസ് പരിശോധനനടത്തി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നതെന്നാണ് മനസിലാക്കുന്നത്.
എന്നാൽ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നും ഇരുവരുടേയും ആധാർ കാർഡും, ലൈസൻസും കണ്ടെത്തിയെങ്കിലും ഇവരുടെ മൊബൈൽഫോണും പണവും നഷ്ടമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 200മീറ്റർ അകലെ ഇവർ സഞ്ചരിച്ച ബൈക്കും കണ്ടെത്തി. കൊല്ലപ്പെട്ട യുവാവിൻറെ അഹമ്മദ്നഗറിലെ വീടുമായും പെൺകുട്ടിയുടെ സ്വദേശമായ ജുന്നാറിലെ രക്ഷിതാക്കളുമായും ബന്ധപ്പെട്ടെങ്കിലും ഇവർക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് പൊലീസ് പറയുന്നു.
അതേസമയം, കോളജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇരുവരും തിരികെവരാഞ്ഞിട്ടും അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. ഇതെക്കുറിച്ച് പൊലീസ് വിശദീകരണംതേടിയിട്ടുണ്ട്. എന്നാൽ, സുഹൃത്തിനൊപ്പം പുറത്തുപോവുകയാണെന്നും തിരികെയെത്താൻ താമസിക്കുമെന്നും പറഞ്ഞശേഷമാണ് പെൺകുട്ടി പോയതെന്നും അതിനാല്‍ അന്വേഷിച്ചില്ലെന്നുമാണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.