ഡോംബിവിലി ∙ ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജഡോക്ടറും ഭർത്താവും അറസ്റ്റിൽ. ഒരുവർഷമായി മാൻപാഡ സായ്ബാബ നഴ്സിങ് ഹോം നടത്തിവന്ന ബൈഗൻവാഡി നിവാസികളായ അനിത പോപ്പട്ട് സാവന്ത് (50), ഭർത്താവ് പത്താം ക്ലാസ് തോറ്റ മുഹമ്മദ് ശഹീദ് കശ്മിരി എന്നിവരാണ് പിടിയിലായത്. ആശുപത്രി ജീവനക്കാരനും സഹായിയുമായിരുന്ന മുഹമ്മദ് ഒളിവിലാണ്. മുപ്പതിലേറെ പ്രസവങ്ങളെടുത്ത അനിത കഴിഞ്ഞ 30ന് ആണ് അറസ്റ്റിലായത്.
പ്രസവത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്ന് 2014ൽ ഇവർക്കെതിരെ ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു. നേരത്തേ നഴ്സ് ആയി ജോലി ചെയ്ത പരിചയം വച്ചാണ് ആശുപത്രി നടത്തിയതെന്ന് ഇവർ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മറ്റു ചില ഡോക്ടർമാരെ ഫോൺ ചെയ്തു വരുത്തിയിരുന്നത്രേ. രോഗികളെ പരിശോധിക്കുമെങ്കിലും ഇംഗ്ലിഷിൽ മരുന്നു കുറിക്കാൻ അനിതയ്ക്ക് അറിയുമായിരുന്നില്ല. മുഹമ്മദാണു മരുന്നു കുറിച്ചിരുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഡൽഹിയിൽനിന്നും ബിരുദ സർട്ടിഫിക്കറ്റ് മുംബൈ കോളജിൽ നിന്നുമാണ് സംഘടിപ്പിച്ചത്. വ്യാജ വിദ്യാഭ്യാസ രേഖകൾ എങ്ങനെ സംഘടിപ്പിച്ചെന്നും റജിസ്റ്റർ ചെയ്യാത്ത ആശുപത്രിക്കാർ ഫോൺ ചെയ്യുമ്പോൾ എത്തിയിരുന്ന ഡോക്ടർമാർ ആരൊക്കെയാണെന്നും പൊലീസ് അന്വേഷിക്കുകയാണ്.
ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, സ്പെഷൽ വാർഡുകൾ അടക്കം നൂറിലേറെ കിടക്കകളുള്ള ആശുപത്രിയിൽ പൊലീസ്പ രിശോധനയ്ക്കെത്തിയപ്പോൾ ഗർഭിണികളടക്കം ധാരാളം രോഗികളുണ്ടായിരുന്നു. ഇവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റി. അനിതയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം, ഇവരുടെ ആശുപത്രിക്കെതിരെ ആരും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടെന്ന സംശയത്തിലാണ് പൊലീസ്.