തൃശൂര്‍ എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെ പ്രതികളും പോലീസും ചേർന്ന് ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവിനെയടക്കം തടഞ്ഞുവച്ചായിരുന്നു ഭീഷണി.എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ അപമാനിച്ചെന്നും കുടുംബം പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേ·ഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കുന്നംകുളം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി.
മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ അയൽവാസിയായ മധ്യവയസ്കനും മകനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് എരുമപ്പെട്ടി പൊലിസിൽ നിലനിൽക്കുന്നുണ്ട്. ഈ കേസിലെ ഇരയെയും മാതാവിനെയുമാണ് പൊലിസിന്റെ ഒത്താശയോടെ പ്രതികൾ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയെയും മാതാവിനെയും മൊഴി നൽകാൻ ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വീട്ടിലെക്ക് തിരിച്ചയച്ചു. ഇതിനായി വീട്ടിലെത്തിയപ്പോൾ പ്രതികളും പ്രാദേശിക ബിജെപി പ്രവര്‍ത്തകരടങ്ങിയ മുപ്പതോളം പേരും ചേര്‍ന്ന് തടഞ്ഞു വച്ചു. ഭീഷണിപ്പെടുത്തി. രക്ഷക്കായി എരുമപ്പെട്ടി പോലീസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോൾ അന്വേഷണത്തിനെത്തിയ അഡീഷണല്‍ എസ്.ഐ ടി.ഡി ജോസ് പ്രതികൾക്കൊപ്പം ചേർന്ന് അസഭ്യവർഷം നടത്തി പരസ്യമായി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കുന്നംകുളം ഡി.വൈ.എസ്.പിക്കും സി.ഐക്കും പരാതി നല്‍കിയെങ്കിലും അഡീഷണൽ എസ്.ഐക്കെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല.