റാന്നിയിലെ ദലിത് വിദ്യാർഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ സംഘം. പുല്ലൂപ്രം ബാലികാസദനത്തിലെ അന്തേവാസിയും ഇലന്തൂർ കോളജിലെ വിദ്യാർഥിനിയുമായിരുന്ന അമ്പിളിയുടെ മരണത്തിലാണ് തുടരന്വേഷണം. ബന്ധുക്കളുടെയും സഹപാഠികളുടെയും പരാതിയെത്തുടർന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
രണ്ട് വർഷം മുൻപുണ്ടായ മരണത്തിൽ പൊലീസ് അസ്വാഭാവികത കണ്ടില്ല. അടുത്തിടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തായതോടെ പൊലീസിന്റെ കൃത്യവിലോപം തെളിഞ്ഞു. മരണകാരണം ഹൃദയസംബന്ധമായ അസുഖമെന്ന് പൊലീസ് ആവർത്തിച്ച അമ്പിളിയുടെ ശരീരത്തിൽ 17 മുറിവുകൾ. ആന്തരികായവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. ചെവികളിൽ നിന്നു രക്തം വാർന്നിരുന്നു. രഹസ്യഭാഗങ്ങൾ മുറിവേറ്റ നിലയിലുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തതയുണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അമ്പിളിയുടെ ബന്ധുക്കളും സഹപാഠികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് പുനരന്വേഷണ ഉത്തരവുണ്ടായത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധാകരൻപിള്ളയുടെ നേതൃത്വത്തിൽ ഒരു സിഐ രണ്ട് എസ്ഐ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് സംഘത്തിലുള്ളത്. അടുത്തദിവസം തന്നെ പുതിയ സംഘം അന്വേഷണം തുടങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പരാതി ഉയർന്നതിനെത്തുടർന്ന് റാന്നിയിലെ ബാലികാസദനം കഴിഞ്ഞദിവസം സാമൂഹ്യക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ പൂട്ടിയിരുന്നു.
Advertisement