ആറുമാസം മുൻപ് കോയമ്പത്തൂരിൽ ഹിന്ദുമുന്നണി വക്താവ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം കേരളത്തിലേക്കും. പ്രധാനപ്രതികൾ കേരളത്തിലെത്തിയെന്നാണ് സൂചന. പാലക്കാട് ഉൾപ്പെടെയുളള ജില്ലകളിൽ തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് അന്വേഷണം തുടങ്ങി.
കോയമ്പത്തൂരിനെ കലാപഭൂമിയാക്കിയ സംഭവമായിരുന്നു ഹിന്ദുമുന്നണി വക്താവ് ശശികുമാറിന്‍റെ കൊലപാതകം. 2016 സെപ്റ്റംബർ 22 ന് രാത്രിയിൽ രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘം കോയമ്പത്തൂർ നഗരത്തിൽ വച്ചാണ് ശശികുമാറിനെ വെട്ടിക്കൊന്നത്. കേസിൽ രണ്ടു പ്രധാനപ്രതികളാണുളളത്. കോയമ്പത്തൂർ സായിബാബ കോളനിയിൽ അഞ്ചാംതെരുവിൽ അഴകണ്ണൻവീഥിയിൽ മുബാറക്ക് , സായിബാബ കോളനിയിലെ കരുണാനിധി നഗറിൽ താമസിക്കുന്ന സദ്ദാംഹുസൈൻ എന്നിവരാണ് പ്രതികൾ. ഇവർ കേരളത്തിലെത്തിയെന്നാണ് സൂചന.
ഇതുപ്രകാരം പാലക്കാട് , പെരുമ്പാവൂർ , ആലുവ മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിവിധ ഭാഷകളിലായി തയ്യാറാക്കിയ ലുക്ക്്്ഒൗട്ട്്നോട്ടീസ് തമിഴ്നാട് ക്യൂബ്രാഞ്ച് പുറത്തിറക്കി. ഇവരെ പിടികൂടാൻ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസിനൊപ്പമുണ്ട്.
Advertisement