ആലപ്പുഴ മാവേലിക്കരയിൽ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. അയൽവാസിയായ കണ്ടിയൂർ സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ടിയൂർ കുരുവിക്കാട് കോളനിയിലെ ഗിരീഷിനെയാണ് മാവേലിക്കര സി.ഐ.പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ ഒറ്റക്കായിരുന്ന വൃദ്ധയെ ഓട് പൊളിച്ചു അകത്തു കയറിയ ഗിരീഷ് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് വൃദ്ധയുടെ മകൾ തിരികെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച മൊബൈലിനെ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിന് പുറത്തേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ അക്രമം, പീഡനം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷ് കൊടുത്ത അദ്യ മൊഴിയിൽ ഫോൺ സുഹൃത്തിന്റെ കൈവശമായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഗിരീഷിന്റെ വാദം കളവാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Advertisement