തിരുവനന്തപുരം ചിറയിൻകീഴിലെ ഇരട്ട കൊലപാതകങ്ങളിൽ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഫൊറൻസിക് വിദഗ്ദർ സംഭവസ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു. മുടപുരം സ്വദേശി നിസാർ, പണ്ടകശാല സ്വദേശി ബിനു എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
ചിറയിൻകീഴ് പണ്ടകശാലയിലും, കിഴുവിലം തെന്നൂർക്കോണത്തുമാണ് കൊലപാതകങ്ങൾ നടന്നത്. മദ്യപസംഘത്തിന്റെ ആക്രമണം ചെറുക്കുവെ കിഴുവിലം സ്വദേശി നിസാറിന് ക്രൂരമായി മർദ്ദനമേറ്റു. അവശനിലയിലായ നിസാറിനെ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു. പണ്ടകശാല സ്വദേശി ബിനുവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസം മുമ്പ് ബിനുവും നാട്ടിലെ ഒരു സംഘവുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം.
സമീപ സ്ഥലങ്ങളിലുണ്ടായ കൊലപാതകങ്ങളിൽ നാട്ടുകാരും ആശങ്കയിലാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിറയിൻകീഴ് മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.