കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങളിൽ കവർച്ച. ക്ഷേത്രത്തിലും പള്ളിയിലും നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്നു. രണ്ട് മോഷണത്തിന്റെ പിന്നിലും ഒരാളാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ രാത്രി കൊടുങ്ങല്ലൂരിന് സമീപം മേത്തലയിൽ അരങ്ങേറിയ ക്ഷേത്രക്കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളാണിത്. മുണ്ടും ഷർട്ടും ധരിച്ചാണ് മോഷ്ടാവെത്തിയത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണമെടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
മേത്തല കടുക്കച്ചുവട് ശാസ്താംകോവിൽ ക്ഷേത്രത്തിലും കോട്ടപ്പുറം അമലമാതാ കപ്പേളയിലുമാണ് ഇന്നലെ ഒറ്റ രാത്രികൊണ്ട് കള്ളൻ കയറിയത്. ആദ്യം മോഷണം നടന്നത് ക്ഷേത്രത്തിലാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലെ സമയത്തിൽ നിന്ന് വിലയിരുത്തുന്നു. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും തകർത്തു. മൂന്ന് മാസത്തിലൊരിക്കൽ തുറക്കുന്ന ഭണ്ഡാരങ്ങളിലെ മുഴുവൻ പണവും നഷ്ടമായി.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിന് കീഴിലുള്ള അമലമാത കപ്പേളയിലാണ് മറ്റൊരു മോഷണം നടന്നത്. ഓഫീസ് വാതിൽ കുത്തിതുറന്നാണ് ഇവിടെ മോഷ്ടാവ് അകത്തു കയറിയത്. രണ്ട് നേർച്ചപ്പെട്ടികളും കുത്തിതുറന്ന് പണം കവർന്നിട്ടുണ്ട്.
സമീപത്തുള്ള രണ്ട് ആരാധനാലയങ്ങളിൽ ഏതാണ്ട് ഒരേ രീതിയിൽ ഒരേ രാത്രിയിൽ മോഷണം നടന്നതിനാൽ ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.