പാർട്ടി കുറ്റവിമുക്തനാക്കിയ സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നിർണായക സാക്ഷിമൊഴി. തട്ടിക്കൊണ്ടുപോകൽ കേസിലെ സുപ്രധാന സാക്ഷി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി സക്കീറിന് കൂടുതൽ കുരുക്കാകും. അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് തലത്തിലും ശ്രമം നടക്കുന്നതായി കേസിലെ പരാതിക്കാരൻ ജൂബി പൗലോസ് മനോരമ ന്യൂസിനോട് പറഞ്ഞു.
വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസിലെത്തിച്ച് ഭീഷണിപ്പെടുത്തുകയും കെട്ടിടം പൊളിക്കുകയും ചെയ്ത കുറ്റങ്ങൾക്കാണ് സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ആദ്യഘട്ടത്തില്‍ പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തോടെ ജാമ്യം നിഷേധിക്കപ്പെട്ട് സക്കീർ ജയിലിലുമായി. ഇത് പാർട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കിയതോടെ, അന്വേഷണ ഉദ്യോഗസ്ഥൻ മുതല്‍ മേൽനോട്ടം വഹിച്ച പൊലീസ് ഉന്നതരെല്ലാം പടിക്ക് പുറത്തായി. ഇതിന് ശേഷമുള്ള അന്വേഷണത്തിന്റെ ഗതി പരാതിക്കാരൻ വിശദീകരിക്കുന്നത് ഇങ്ങനെ.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് സിപിഎം നിയോഗിച്ച എളമരം കരീം കമ്മിഷനും സക്കീറിനെ കുറ്റവിമുക്തനാക്കുന്നത്. ഇത് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കും. എന്നാൽ സുപ്രധാന സാക്ഷി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ശക്തമാണ്. സക്കീറിന്റെ നിർദേശപ്രകാരം കെട്ടിടം പൊളിച്ചയാളാണ് അക്കാര്യങ്ങൾ വെളിപ്പെടുത്തിയത്, പരാതിക്കാരൻ പറയുന്നു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ ആ മൊഴി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും.