നഴ്സ് റിക്രൂട്ട്മെൻറ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഉതുപ്പ് വർഗീസിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് സിബിഐ. ഇതിനായി കൊച്ചി സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം റിമാന്‍ഡിലായ ഉതുപ്പ് വര്‍ഗീസിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും..
നഴ്സ് റിക്രൂട്ട്മെൻറ് കേസിൽ രണ്ടുവർഷമായി സിബിഐ തേടിയിരുന്ന പ്രതിയാണ് ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് ഉതുപ്പ് വർഗീസിനെതിരായ കേസ്. കേസിൽ ഒളിവിലായിരുന്ന ഉതുപ്പിനെതിരെ സിബിഐ ആവശ്യപ്രകാരം ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അബുദാബിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ അല്‍സറാഫ എന്ന റിക്രൂട്ടിങ് ഏജന്‍സി വഴി കുവൈത്തിലേക്ക് നഴ്സുമാരെ നിയമിച്ചായിരുന്നു തട്ടിപ്പ്.
ഉദ്യോഗാർഥികളിൽ നിന്ന് പത്തൊൻപതിനായിരത്തി അഞ്ഞൂറു രൂപയ്ക്ക് പകരം 19 ലക്ഷത്തി അൻപതിനായിരം രൂപ വാങ്ങിയാണ് ജോലി നൽകിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഹവാല ഇടപാട് വഴി കോടിക്കണക്കിന് രൂപ വിദേശത്തെത്തിച്ചെന്നും വിവരം ലഭിച്ചിരുന്നു. ഇൻറർപോൾ നോട്ടീസ് പ്രകാരം ഉതുപ്പിനെ മുമ്പ് അബുദാബിയിൽ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻസ് അഡോൾഫസ് ലോറൻസാണ് കേസിൽ ഒന്നാം പ്രതി. ഉതുപ്പ് വർഗീസിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള അഴിമതി, വിദേശത്ത് ജോലിക്ക് പോകുന്നവരില്‍ നിന്ന് അമിതമായി തുക ഈടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.