രണ്ടായിരംകോടിയുടെ ലഹരിമരുന്ന് കടത്തിയകേസിൽ മുൻ ബോളിവുഡ്താരം മമത കുൽക്കർണിക്കും ഭർത്താവ് വിക്കി ഗോസ്വാമിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. മഹാരാഷ്ട്ര താനെയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. വിദേശത്തുള്ള ഇരുവരേയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് പൊലീസും അറിയിച്ചു.
കഴിഞ്ഞവർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. താനെയിൽ നർക്കോട്ടിക് സെല്ലും, പൊലീസും ചേർന്നുനടത്തിയ തിരച്ചിലിൽ ഇരുപത് ടൺ എഫ്രിഡൈൻ എന്ന ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. രണ്ടായിരംകോടിരൂപ വിലവരുന്ന മരുന്നുകളായിരുന്നു പിടിച്ചെടുത്തത്. മരുന്നുഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ നൈജീരിയൻ സ്വദേശിയുൾപ്പെടെ ഏഴുപേരും സംഭവത്തിൽ അറസ്റ്റിലായി. രാജ്യത്തെ ഏറ്റവുംവലിയ ലഹരിമരുന്നുവേട്ടയായിരുന്നു ഇത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബോളിവുഡ് താരം മമത കുൽക്കർണിക്കും, രാജ്യാന്തരലഹരി മരുന്ന് കടത്തുസംഘത്തിലെ പ്രധാനിയുമായ വിക്കി ഗോസ്വാമിക്കും ഇടപാടിൽ പങ്കുണ്ടെന്ന് വ്യക്തമായത്. താനെയിൽ നിന്ന് കെനിയവഴി അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്തുന്നത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി.
എന്നാൽ, കെനിയയിൽ താമസമാക്കിയ മമത കുൽക്കർണി, പൊലീസിൻറെ കണ്ടെത്തൽ വ്യാജമാണെന്നും തനിക്ക് ലഹരികടത്തുമായി ബന്ധമില്ലെന്നും അറിയിച്ച് രംഗത്തെത്തി. കേസിൽ, വിക്കിയെ അമേരിക്കയിൽ അറസ്റ്റ്ചെയ്തെന്ന വാർത്തയും മമത കുൽക്കർണി നിഷേധിച്ചിരുന്നു. എന്നാൽ, ഇരുവരും രാജ്യാന്തരലഹരികടത്ത് കേസിലെ പ്രധാനകണ്ണികളാണെന്നാണ് കേസ് പരിഗണിക്കുന്ന താനെ പ്രത്യേകകോടതിയുടെ കണ്ടെത്തൽ. ഇതാണ് ജാമ്യമില്ലാ അറസ്റ്റ് വാറൻറിലേക്ക് നയിച്ചത്. അതേസമയം, വിദേശത്തുള്ള ഇരുവരേയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സംഭവത്തിൽ മറ്റ് നാല് ബോളിവുഡ് താരങ്ങൾക്കും, ഗുജറാത്തിലെ ഒരു മുൻഎംഎൽഎയ്ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.