റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി തന്റെ പാടത്തെ മരങ്ങൾ മുറിക്കുന്നതു തടഞ്ഞ ഇരുപതുകാരിയെ ചുട്ടുകൊന്നു. ജോധ്പുർ ജില്ലയിലെ പിപാഡ് ടൗണിനടുത്തുള്ള ഗ്രാമത്തിലെ ലളിതയാണു കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യനും റവന്യു ഉദ്യോഗസ്ഥനുമടക്കം പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു.
കൃഷിയിടത്തിലെ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നു ഗ്രാമീണരുമായി കശപിശയുണ്ടായി. തുടർന്നു നാട്ടുകാരിൽ ചിലർ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയെന്നാണു ലളിതയുടെ സഹോദരനും മറ്റു കുടുംബാംഗങ്ങളും പറയുന്നത്. ഇതേസമയം, ലളിത മണ്ണെണ്ണയുമായാണു വന്നതെന്നും സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും ഗ്രാമീണർ പറയുന്നു.