മഹാരാഷ്ട്രയിലെ നാസിക്കൽ ഒരുമാസം മുൻപ് മലയാളിജവാൻ റോയ്മാത്യു ആത്മഹത്യചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. ജവാനെ ഒളിക്യാമറയിൽ പകർത്തി വാർത്തനൽകിയ ഓൺലൈൻ സ്ഥാപനത്തിൻറെ ലേഖികയ്ക്കെതിരെയാണ് കേസെടുത്തത്. വാർത്ത പുറത്തുവിട്ട് ദിവസങ്ങൾക്കുള്ളിലായിരുന്നു റോയ് മാത്യുവിൻറെ മരണം.
ദി ക്വിൻറ് എന്ന ഓൺലൈന്‍ സ്ഥാപനത്തിൻറെ നാസിക്കിലെ ലേഖിക പൂനം അഗർവാളിനെതിരെയാണ് കേസെടുത്തത്. നിരോധിത മേഖലയിൽ അതിക്രമിച്ച് കയറിയതിനും, അനുമതിയില്ലാതെ കൊല്ലംസ്വദേശിയായ റോയ് മാത്യുവുമായി അഭിമുഖംനടത്തി, സേനയുടെ സ്വകാര്യവിവരങ്ങൾ പുറത്തുവിട്ടതിനുമാണ് കേസ്. ഒപ്പം, ആത്മഹത്യാപ്രേരണാ കുറ്റത്തിനും കരസേനയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തക നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിൽ താൻ അനുഭവിക്കുന്ന പ്രശ്നങ്ങളും മേലുദ്യോഗസ്ഥരുടെ സമ്മർദത്തെക്കുറിച്ചും റോയ് മാത്യു പറഞ്ഞിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നശേഷം കടുത്ത മാനസികസമ്മർദത്തിലായ ജവാനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് റോയ് മാത്യുവിൻറെ വീട്ടുകാരും രംഗത്തെത്തി. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ് എടുത്തത്. നേരത്തെ ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തതായും മൊഴിരേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒപ്പം ക്യാമറ ഉപയോഗിച്ച് ചിത്രീകരണംനടത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.