പാലക്കാട് കൂട്ടുപാത ജംക്‌ഷനിൽ സ്ത്രീയെ മരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത. നാടോടി സ്ത്രീയാണ് മരിച്ചെതെന്നാണ് സൂചന. എന്നാൽ അപകട മരണമാണോ കൊലപാതകമോ എന്നതിൽ വ്യക്തതയുണ്ടായിട്ടില്ല.
പാലക്കാടു നിന്നും ദേശീയപാതയിലൂടെ വാളയാറിലേക്ക് പോകുമ്പോൾ കൂട്ടുപാത ജംക്‌ഷനോട് ചേർന്ന് സർവീസ് റോഡിന്റെ വശത്താണ് മൃതദേഹം കാണപ്പെട്ടത്. കലുങ്കിന് താഴെയായി കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലിൽ ചെറിയ മുറിവുകളുണ്ടായിരുന്നു. എന്നാൽ മരിച്ചത് ആരാണെന്ന് ഇതുവരെയും പൊലീസിന് വിവരം ലഭിച്ചിട്ടില്ല. പ്രദേശത്ത് കാണാറുളള തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീയാണ് മരിച്ചതെന്ന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ബന്ധുക്കളാരെങ്കിലും എത്തിയാലേ ഇതു സ്ഥിരീകരിക്കാനാകു.
ജില്ലാ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അപകടമരണത്തിനാണ് സാധ്യത കൂടുതലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇടിച്ചിട്ട വാഹനം ഉൾപ്പെടെ കണ്ടെത്തണം. വാഹനത്തിലുളളവർ മൃതദേഹം റോഡുവശത്തേക്ക് മാറ്റിയിട്ട് സ്ഥലം വിട്ടതാകാനാണ് സാധ്യതയെന്നും കരുതാം. അതേസമയം കൊലപാതകം, പീഡനം എന്നിവയും അന്വേഷണവിധേയമാണ്്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലേ ഇതു വ്യക്തമാകു. കസബ സിെഎയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.