ട്രെയിനിൽ വീണ്ടും മദ്യക്കടത്ത്. ഗോവയിൽനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഇരുന്നൂറോളം കുപ്പി വിദേശമദ്യം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടി.
ഗോവ വഴി കേരളത്തിലേക്ക് വരുന്ന എല്ലാ ട്രെയിനുകളും പതിവായി റയിൽവേ സംരക്ഷണസേന പരിശോധിക്കുന്നുണ്ട്. കാരണം, വിദേശമദ്യം ഗോവയിൽനിന്ന് ട്രെയിൻ വഴി കടത്താൻ ഒരുസംഘം പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചിരുന്നു. പുണെ.എറണാകുളം എക്സ്പ്രസ് ട്രെയിൻ ഇന്നു രാവിലെ കോഴിക്കോട്ടെത്തിയപ്പോൾ വിശദമായി പരിശോധിച്ചിരുന്നു. ജനറൽ കംപാർട്ട്മെന്റിലെ സീറ്റിനടിയിൽ വച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബാഗ് ആരുടേതാണെന്ന് ചോദിച്ചെങ്കിലും ഉടമസ്ഥരെ കണ്ടെത്താനായില്ല.
ഗോവയിൽ ഈ മദ്യത്തിന് മൊത്തം 20,000 രൂപയാണ് നിരക്ക്. കേരളത്തിൽ എത്തിച്ചു വിറ്റാൽ ഇരട്ടി ലാഭം കിട്ടും. ഇങ്ങനെ, കൊള്ളലാഭം കിട്ടുന്നതിനാൽ ഗോവയിൽനിന്ന് മദ്യം കടത്താൻ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പറയുന്നു. ട്രെയിനിലെ ശുചിമുറിയുടെ വശങ്ങളിലെ ഷീറ്റ് നീക്കി അതിനകത്ത് മദ്യക്കുപ്പികൾ കടത്തുന്നതായിരുന്നു പതിവ് രീതി. ഉദ്യോഗസ്ഥർ ഈ രീതി മനസിലാക്കിയതോടെ അത് ഉപേക്ഷിച്ചു.