നെയ്യാറ്റികരയിൽ വിരമിച്ച പൊലീസുകാരനെ കടയിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച് അഞ്ചുപവന്റെ മാല കവർന്നു. നെയ്യാറ്റിൻകര പത്താംകല്ലിന് സമീപം കട നടത്തുകയാരുന്ന രവികുമാറിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമികളെ പിടികൂടാനായിട്ടില്ല.
ബൈക്കിലെത്തിയ മൂന്നംഗംസംഘമാണ് രവികുമാറിനെ ആക്രമിച്ചത്. നെയ്യാറ്റിൻകര പത്താംകല്ലിന് സമീപമുള്ള കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയായിരുന്നു ഇവരെത്തിയത്. ഒരാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. മാലപൊട്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ മുൻപൊലീസുകാരനെ അക്രമികൾ വടിവാൾകൊണ്ടുവെട്ടി. ഈ സമയത്ത് കടയിൽ രവികുമാറിന്റെ ഭാര്യമാത്രമെ ഉണ്ടായിരുന്നുള്ളൂ. വെട്ടേറ്റ് നിലത്തുവീണ രവികുമാറിന്റെ മാലപൊട്ടിച്ച് മോഷ്ടാക്കൾ കടന്നുളഞ്ഞു.
തോളെല്ലിനും മുതുകിനും പരുക്കേറ്റ രവികുമാറിനെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ പത്താംകല്ല് പരിസരത്ത് സമാനമായ രണ്ട് ആക്രമങ്ങളുണ്ടായിട്ടും പൊലീസിന് മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.