വെള്ളിക്കുളങ്ങര ∙ ഭാര്യാമാ താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. വിധവയും അംഗപരിമിതയുമായ ലോട്ടറി വിൽപനക്കാരി കുറ്റിച്ചിറ പള്ളിക്കൽ സുലോചനയുടെ (56) എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിച്ച കേസിൽ മരുമകൻ കുറ്റിച്ചിറ മാളക്കാരൻ ബിനോജിനെ (36) വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിനും സംഘവും അറസ്റ്റ് ചെയ്തു. മരുമകനാണു പ്രതിയെന്ന് അറിയാതെയാണു പണം നഷ്ടപ്പെട്ടുവെന്നു കാണിച്ചു സുലോചന പരാതി നൽകിയത്.
എംഎൽഎയുടെ ചികിൽസാ സഹായനിധിയിൽനിന്നു 25000 രൂപ അക്കൗണ്ടിൽ എത്തിയെന്ന വിവരം അന്വേഷിക്കാനായി മരുമകന്റെ കയ്യിൽ എടിഎം കാർഡ് നൽകിയ സുലോചനയ്ക്കു തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നറിയിച്ചു കാർഡ് തിരികെ നൽകുകയായിരുന്നു. തുടർന്നു വീട്ടിൽ ആളില്ലാത്ത സമയം നോക്കി കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന്ന എടിഎം കാർഡ് മോഷ്ടിച്ചു പണം പിൻവലിച്ചശേഷം എടിഎം കാർഡ് തിരികെ അതേസ്ഥാനത്തു തന്നെ വച്ചു. കുറ്റിച്ചിറ, കോടാലി, കൊടകര എന്നിവിടങ്ങളിലെ ബാങ്കുകളിൽനിന്നു പലപ്പോഴായി മുഴുവൻ തുകയും പിൻവലിച്ചു. പണം പിൻവലിച്ചതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും എടിഎം സിസിടിവി വിഡിയോ ക്ലിപ്പും പരിശോധിച്ചാണു പൊലീസ് തട്ടിപ്പു നടത്തിയതു ബിനോജ് ആണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞ 21നു സുലോചന നൽകിയ പരാതിയെത്തുടർന്നു രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടി.
എഎസ്ഐ എം.എ.ബേബി, സിപിഒമാരായ ജിജു കരുണാകരൻ, വിൻപ്രകാശ്, ബിജു രാമൻ, സ്പെഷൽ ബ്രാഞ്ച് പൊലീസ് സനീഷ് ബാബു എന്നിവർ അടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. രാത്രിയോടെ ജാമ്യം ലഭിച്ചു.