ടിവി ഷോ നിർമാതാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി നടി ശിൽപാഷിൻഡെ രംഗത്ത്. നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരെയാണ് പരാതി. സംഭവത്തിൽ താനെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സ്വകാര്യ ടിവിചാനൽ പരിപാടിയിൽ തുടരുന്നതിനായി നിർമാതാവ് തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടി ശിൽപ ഷിൻഡെയുടെ പരാതി. ഭാഭിജി ഘർ പർഹെ എന്ന പരിപാടിയുടെ നിർമാതാവ് സഞ്ജയ് കോഹ്‍ലി മേക്കപ്പ്മുറിയിൽവച്ച് അപമര്യാദയായി പെരുമാറിയെന്നും, ശാരീരികബന്ധത്തിന് നിർബന്ധിച്ചതായും നടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് വിലക്കിയപ്പോൾ പരിപാടിയിൽ തുടരുന്നതിനെചൊല്ലി മാനസീകപീഡനമുണ്ടായെന്നും നടിയുടെ പരാതിയിലുണ്ട്. താനെ പാൽഘർ റൂറൽ പൊലീസിൽ പരാതി നൽകിയ നടി, തനിക്കുനേരയുണ്ടായ അതിക്രമത്തിനെതിരെ നിയമപരമായി ഏതറ്റംവരെയുംപോകുമെന്ന് പറഞ്ഞു. എന്നാൽ, ആരോപണം സഞ്ജയ് കോഹ്‍ലി നിഷേധിച്ചു. നടിയുടെ പരാതി വ്യാജമാണെന്നും മറ്റെന്തെങ്കിലും ലക്ഷ്യമായിരിക്കാം പരാതിക്ക് പിന്നിലെന്നുമാണ് ആരോപണം. അതേസയം, കേസ് രജിസ്റ്റർ ചെയ്തെങ്കിലും നിർമാതാവിനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. മാനസിക പീഡനത്തെതുടർന്ന് ശിൽപാഷിൻഡെ കഴിഞ്ഞവർഷം അവസാനം പരിപാടിയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ഈ പിൻമാറ്റംകൊണ്ട് പന്ത്രണ്ടുകോടിയുടെ നഷ്ടമാണ് പരിപാടിക്കുണ്ടായത്. ഇതിനുശേഷമാണ് പരിപാടിയുടെ നിർമാതാവിനെതിരെ കടുത്ത ആരോപണവുമായി നടിതന്നെ രംഗത്തെത്തിയിരിക്കുന്നത്.