കാസർകോട് ചൂരിയിലെ മദ്രസ അധ്യാപകനെ താമസ സ്ഥലത്ത് കയറി വെട്ടിക്കൊന്ന കേസിൽ പ്രതികള്‍ അറസ്റ്റില്‍. ചൂരിക്ക് സമീപത്തെ കേളുഗുഡെ സ്വദേശികളായ അജേഷ്, നിഥിൻ, അഖില‌്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത കനത്ത സുരക്ഷയിലാണ് കാസർകോടും പരിസരങ്ങളും.
രാവിലെ തന്നെ ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന് നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ഡോക്ടറെ പൊലീസ് ക്ലബിലെത്തിച്ച് പ്രതികളുടെ വൈദ്യ പരിശോധന/യും പൂർത്തിയാക്കി. തുടർന്നായിരുന്നു കനത്ത സുരക്ഷയോടെ പ്രതികളെ കോടതിയിൽ എത്തിച്ചത്. അറസ്റ്റിലായ അജേഷാണ് പള്ളിയിൽ കയറി റിയാസിനെ ആക്രമിച്ചത്. നിഥിനും അഖിലും പുറത്ത് കാവൽ നിൽക്കുകയുമായിരുന്നു.പ്രത്യേകിച്ച് കാരണമെന്നുമില്ലാതെ മദ്യലഹരിയിലായിരുന്നു ആക്രമണം
കൊലപാതകം അതിക്രമിച്ചു കടക്കൽ, മതസ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കില്ലെന്നാണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അടുത്ത ദിവസംതന്നെ അന്വേണ സംഘം കോടതിയിൽ അപേക്ഷ നൽകും.