ചെന്നൈയിൽ മുൻ സഹപ്രവർത്തകയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. തുടർന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തെരുവുനായ്ക്കളുടെ ‘ഇടപെടലിലൂടെ’ നാട്ടുകാർ പിടികൂടി. കുത്തേറ്റശേഷം വീട്ടിലേക്കു തിരിച്ചോടുകയും പിന്നീട് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകുകയും ചെയ്യുന്ന യുവതിയുടെ സിസിടിവി ദൃശ്യം മാധ്യമങ്ങളിൽ വൈറലായി. കൊൽക്കത്ത സ്വദേശിനിയായ സുചിസ്മിത(31)യ്ക്കാണ് ഇന്നലെ രാവിലെ വെസ്റ്റ് മാമ്പലത്തുവച്ചു കുത്തേറ്റത്.
മീഞ്ചൂരിലെ വാഹന നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ വെസ്റ്റ് മാമ്പലത്തെ ഹോസ്റ്റലിലായിരുന്നു താമസം. രാവിലെ ഹോസ്റ്റലിൽനിന്നു ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ സുചിസ്മിതയെ ശിവകാശി സ്വദേശിയായ ആർ. രഘുനാഥ് (23) കുത്തുകയായിരുന്നു. തുടർന്നു നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചു നിന്ന രഘുനാഥിനു നേരെ രണ്ടു തെരുവുനായ്ക്കൾ കുരയ്ക്കുകയും കടിക്കാനായി ശ്രമിക്കുകയും ചെയ്തു.
ഇതോടെ കൂടുതൽ ആളുകളെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. സുചിസ്മിത ഹോസ്റ്റലിൽനിന്നു പുറത്തേക്കു പോകുന്നതും, കുത്തേറ്റശേഷം ഹോസ്റ്റലിലേക്കു തിരികെ ഓടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുറച്ചു സമയത്തിനുശേഷം സുഹൃത്തിന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി ആശുപത്രിയിലേക്ക് പോകുന്നതും കാണാം. അതേസമയം, അക്രമി കുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടില്ല. മുൻവൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നാണു സൂചന.
ഒരേകമ്പനിയിൽ ജോലിചെയ്യവെ, കഴിഞ്ഞ ജൂലൈയിൽ കമ്പനി ബസിൽ സഞ്ചരിക്കുമ്പോൾ സുചിസ്മിയും രഘുനാഥും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ കമ്പനിയുടെ കൊൽക്കത്ത ഓഫിസിൽ ജോലി ചെയ്യുന്ന അച്ഛനെ സുചിസ്മിത ഇക്കാര്യം അറിയിച്ചു. അദ്ദേഹം വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നു രഘുനാഥിന്റെ ജോലി നഷ്ടമായതായി പറയപ്പെടുന്നു. ഇതാണു പ്രകോപനമെന്നു കരുതുന്നു.
കഴിഞ്ഞ ജൂണിൽ ചെന്നൈ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ നടന്ന സമാനമായ സംഭവത്തിൽ ഐടി ജീവനക്കാരിയായ സ്വാതി(23) കൊല്ലപ്പെട്ടിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് രാംകുമാർ എന്ന യുവാവ് സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ട്രെയിൻ കാത്തുനിൽക്കുമ്പോൾ രാവിലെയായിരുന്നു സംഭവം. രാംകുമാർ പിന്നീടു ജയിലിൽ ജീവനൊടുക്കുകയായിരുന്നു.