മകളുടെ പ്രണയ ബന്ധം ഇഷ്ടമല്ലാതിരുന്ന പിതാവ്, മകളെ കൊലപ്പെടുത്തി കാമുകന്റെ വീടിനു മുന്നിലെറിഞ്ഞു. ഉത്തർപ്രദേശിലെ ഛത്തർവാൾ ജില്ലയിലെ മുസാഫർനഗറിലാണു സംഭവം. കൊലപാതക ശേഷം പിതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഗുൽസബ എന്ന പതിനഞ്ചുകാരിയാണു കൊല്ലപ്പെട്ടത്. ഗുൽസബയുടെ പിതാവ് ജബ്ബാർ ഖുറെയ്ഷി വസ്ത്ര വിൽപ്പനക്കാരനാണ്. എന്നും വെളുപ്പിനെ ഇയാൾ വസ്ത്രങ്ങൾ വിൽക്കാൻ പോകും. കഴിഞ്ഞ ദിവസം ഇയാൾ വസ്ത്ര വിൽപ്പനയ്ക്കു പോയ ശേഷം മകളുടെ മുറിയിൽ ആരോ സംസാരിക്കുന്ന ശബ്ദം അമ്മ കേട്ടു. അയൽ വീട്ടിലെ ദിൽനവാസ് അഹ്മദ് ആയിരുന്നു മുറിയിൽ. ഇതു കണ്ട് അമ്മ മുറി പുറമേനിന്നു പൂട്ടി ഭർത്താവിനെ വിവരമറിയിച്ചു.
മകനെ പൂട്ടിയിട്ട വിവരമറിഞ്ഞ് ദിൽനവാസിന്റെ വീട്ടുകാരെത്തി ബഹളം വച്ചു. ഇവർ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവരെത്തി ദിൽനവാസിനെ മോചിപ്പിച്ചു. ഇത്രയും സംഭവങ്ങൾ കഴിഞ്ഞാണു ജബ്ബാർ ഖുറൈഷി വീട്ടിലെത്തുന്നത്. പെൺകുട്ടിയുടെ അമ്മ അയാളോട് കാര്യങ്ങൾ പറഞ്ഞു.
തുടർന്ന് ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം അയൽവീടിനു മുന്നിലെറിഞ്ഞു. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.