വൻ സംഘർഷങ്ങൾക്ക് കാരണമായേക്കാവുന്ന കേസിൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരള പൊലീസ്. കുറ്റാന്വേഷണത്തിൽ മികവ് പുലർത്തിയവരെ ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘമാണ് റിയാസ് മൗലവിയുടെ ഘാതകരെ വെറും മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത്. പിടിയിലായവര്‍ പറഞ്ഞത് കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് പൊലീസ്.
മതവിദ്വേഷമാണ് സംഘത്തെ ഇത്രയും ക്രൂരമായ കൊല നടത്താൻ പ്രേരിപ്പിച്ചത്. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനമൈത്രി പൊലീസ് നടത്തിയ മതസൗഹാർദ ബാഡ്മിന്റൻ ടൂർണമെന്റ് അലങ്കോലമാക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. വിവിധ മതസമുദായ സംഘങ്ങൾ ഒന്നിച്ചണിനിരന്നതായിരുന്നു കാരണം.ജനം കല്ലെറിഞ്ഞോടിച്ചതോടെ സംഘം പിൻവാങ്ങി.ഇതിന് പ്രതികാരം ചെയ്യാനാണ് ഞായറാഴ്്ച്ച പ്രതികൾ ഒത്ത് കൂടിയത്. രാത്രി പത്തുമണിയോടെ മൂവരും ഇരയെ തേടി ഊരിപിടിച്ച കത്തിയുമായി ഇറങ്ങി.പള്ളിയുടെ അടുത്ത് എത്തിയതോടെ അവിടെ വച്ച് തന്നെ കൊല നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രില്ല് നീക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ റിയാസിനെ കഴുത്തറുത്ത് കൊന്നുതള്ളി.ഈ വിവരണം കേട്ട അന്വേഷണ ഉദ്യോഗസ്ഥർ പോലും നടുങ്ങിപ്പോയി.
കൊലക്ക് ശേഷം കേളുഗുഡെയിലെ അംഗവൻവാടിയിലെത്തി രക്തകറ കഴുകി കളഞ്ഞു. അന്ന് അഘിലേഷിന്റെ വീട്ടിൽ ഉറങ്ങി. തൊട്ടടുത്ത ദിവസം മുതൽ അജേഷും നിതിൻ റാവും മുങ്ങിയത് ശ്രദ്ധയിൽ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതികളെല്ലാവരും ബി.ജെ.പി പ്രവർത്തകരാണ്. നേരത്തെ പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമാണ്.