തൃശൂരിലെ ഡി.ജെ. പാർട്ടികളിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘാംഗം അറസ്റ്റിലായി. സ്പിരിറ്റ് ശിവൻ എന്നറിയപ്പെടുന്ന പാലക്കാട് ചന്ദ്രാനഗർ സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. നാല് കിലോ കഞ്ചാവുമായി തൃശൂരിലെ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്.
ദേശീയപാതയിൽ മണ്ണുത്തിക്ക് സമീപം പട്ടിക്കാട് നിന്നാണ് സ്പിരിറ്റ് ശിവനെന്ന ശിവകുമാറിന് പിടികൂടിയത്. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് നാല് കിലോ കഞ്ചാവുമായി വരുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇത്തരത്തിൽ ബസിലും കാറിലും സഞ്ചരിച്ച് കഞ്ചാവ് കടത്തുന്നൂവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സിറ്റിയിലെ ഷാഡോ പൊലീസ് സംഘം പരിശോധന നടത്തിയത്. കർണാടകവും തമിഴ്നാടും അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റും കഞ്ചാവുമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണയാണ് ശിവകുമാറെന്നാണ് പൊലീസി് ലഭിച്ച വിവരം. ആഡംബര വാഹനത്തിലാണ് പ്രധാനമായും സ്പിരിറ്റ് കടത്തിയിരുന്നത്. ഇതിന് വിവിധ സ്റ്റേഷനുകളിൽ കേസും നിലനിൽക്കുന്നുണ്ട്.
തൃശൂരിലെ വിവിധ ഷോപ്പിങ് മാളുകളിലും വൻകിട ഹോട്ടലുകളിലും നടക്കുന്ന പാർട്ടികൾക്ക് കഞ്ചാവെത്തിച്ച് നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കൂടുതൽ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം കോയമ്പത്തൂരിലടക്കം വിവിധയിടങ്ങളിൽ സ്വർണക്കടത്ത് കേസിലും മുൻപ് അറസ്റ്റിലായിട്ടുണ്ട്..പീച്ചി എസ്. ഐ ജോണി, ഷാഡോ പൊലീസ് എസ്.ഐമാരായ എം.പി.ഡേവിസ്, വി.കെ. അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.