വിതുര∙ വീട്ടമ്മയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയതായി അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു രാത്രി വീടിനു കാവലേർപ്പെടുത്തിയ പൊലീസ് പിറ്റേന്നു രാവിലെ വിശദ പരിശോധനയിൽ യുവാവായ മകനെ തൂങ്ങിമരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തി. ചായം എട്ടാംകല്ല് കോലമൂഴി വീട്ടിൽ ശാന്ത (60), മകൻ സുരേഷ് (35) എന്നിവരാണു മരിച്ചത്. ബുധനാഴ്‌ച രാത്രിയോടെയാണു ശാന്തയെ മരിച്ചനിലയിൽ അയൽവാസികൾ കണ്ടത്.
തുടർന്നു പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വീടിനു കാവൽ ഏർപ്പെടുത്തി. തുടർന്ന് ഇന്നലെ രാവിലെ വിശദ പരിശോധന നടത്തിയപ്പോഴാണു മകന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെത്താൻ പുറത്തുനിന്നു മറ്റു വഴികളില്ല. മരണകാരണം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ പുറത്തുവരൂ. ശാന്ത തൊഴിലുറപ്പു തൊഴിലാളിയും സുരേഷ് കെട്ടിടനിർമാണ തൊഴിലാളിയുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.