വയനാട്ടിൽ യത്തീംഖാനയിലെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പ്രതികൾക്കുവേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കൽപറ്റ പോക്സോ കോടതിയിൽ പൊലീസ് സമർപ്പിച്ചു. രണ്ടുദിവസത്തേക്കാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ ചോദിച്ചിരിക്കുന്നത്. നാളെ ഇവരെ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സംഭവത്തിൽ പതിനൊന്ന് കേസുകളും ആറ് പ്രതികളുമാണുള്ളത്. ഇതിൽ നാലുപേരെമാത്രമാണ് അന്വേഷണസംഘം കസ്റ്റഡിയിൽ ചോദിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നാസർ അഹമ്മദ് കോയ, ജൂലൈബ് അബൂബക്കർ, അസ്കർ ഹംസ, മൂഹമ്മദ് റാഫി എന്നിവരാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്ന പ്രതികൾ. നിലവിൽ മാനഭംഗം, കുട്ടികൾക്കെതിരെയുളള അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ജുമൈദ്, മസ്തഫ എന്നിവരെ കസ്റ്റഡിയിൽ ചോദിച്ചിട്ടില്ല.
കേസിലെ പ്രധാന പ്രതികളായ ജൂലൈദ്, നാസർ എന്നിവരെ പീഡനം നടന്ന കടകളിലെത്തിച്ച് തെളിവെടുക്കാനും പൊലീസ് ശ്രമങ്ങൾ തുടങ്ങയിട്ടുണ്ട്. കൂടുതലായി ചോദ്യംചെയ്യലും നടക്കും. പെൺകുട്ടികളുടെ രഹസ്യമൊഴി ലഭിച്ചതിനാലും, പ്രതികളെ തിരിച്ചറിഞ്ഞതുകൊണ്ടും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ടും കേസിന് ബലമേകും.