ബോളിവുഡ് താരം ഷാരൂഖ് ഖാന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളായ ബോളിവുഡ് താരം ഷാരൂഖ് ഖാന്, ഗൌരി ഖാന്, ജൂഹി ചൌള എന്നിവർക്കാണ് ഫെമ അഥവാ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.
ഷാറൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ബോളിവുഡ് നടി ജൂഹി ചാവ്‌ലയും അവരുടെ ഭര്‍ത്താവ് ജയ് മോഹ്ത്തയുമാണ് നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥര്‍. ഈ കമ്പനിയുടെ ഓഹരികള്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്ന ജയ് മേഹ്ത്തയുടെ തന്നെ ഉടമസ്ഥതയിലുള്ള സീ ഐലന്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്്‌സ് എന്ന കമ്പനിയ്ക്ക് വിറ്റതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇടപാടില്‍ ഒമ്പതിരട്ടിയോളം വിലകുറച്ച് കാണിച്ചിട്ടുണ്ടെന്നുമാണ് ആരോപണം.
നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉടമകളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിൽ ഷാരൂഖ് ഖാനു പുറമെ, ജൂഹി ചൌളയെയും ഭർത്താവിനെയും നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് ആരോപണങ്ങളെല്ലാം ഇവർ തള്ളുകയായിരുന്നു. 2008-09 ലാണ് ഇടപാടിലെ ക്രമക്കേട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്്റെ ശ്രദ്ധയിൽപ്പെട്ടതെങ്കിലും തുടർ നടപടികൾ നീളുകയായിരുന്നു.