കൊല്ലം പൂനലൂർ കരവാളൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചത് ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയായശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുണ്ടറയിൽ മരണം നടന്ന് രണ്ടുമാസമായിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ നടപടിയെടുക്കാതിരുന്ന പൊലീസാണ് പുനലൂരില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. മരണത്തിന്റെ തൊട്ടടുത്തദിവസം തന്നെ പുനലൂര്‍ പൊലീസ് റിപ്പോർട്ട് കൈപ്പറ്റിയിരുന്നു.
കരവാളൂർ പൊയ്കമുക്ക് സ്വദേശിയായ വിദ്യാർഥിയെ ഞായറാഴ്ച വൈകിട്ടാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിയത്തിയുടെ സ്കൂളിലെ വാർഷികത്തിന് കൊണ്ടുപോകാഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് രക്ഷാകർത്താക്കൾ മൊഴിനൽകിയിരുന്നത്. പക്ഷെ കുണ്ടറ പീഡനത്തിൽ തിരിച്ചടി നേരിട്ട പൊലീസ് വിരലടയാള വിദഗ്ധരും സൈന്റിഫിക് ഓഫീസറും സ്ഥലത്തെത്തിയ ശേഷമായിരുന്ന ഇൻക്വസ്റ്റ് നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടുത്ത ദിവസം തന്നെ പൊലീസ് വാങ്ങിയിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ. വത്സലയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സഹോദരിയുടെ സ്കൂളിൽ എല്ലാവരും വാർഷികത്തിന് പോയപ്പോൾ 13വയസുകാരൻ വീട്ടിൽ തനിച്ചായിരുന്നു. സഹപാഠികൾ, സുഹൃത്തുക്കൾ, അയൽവാസികൾ, ബന്ധുകൾ തുടങ്ങിയ പലരേയും പൊലീസ് ഇതിനോടകം ചോദ്യം ചെയ്തു. ചിലരെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന അടക്കം ശാസ്ത്രീയമായ എല്ലാ പരിശോധനകളും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് കൊല്ല റൂറൽ എസ് പി എസ് സുരേന്ദ്രൻ പറഞ്ഞു