വിമൻസ് ഹോസ്റ്റലിൽ ഒളിഞ്ഞു കയറി അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ ഇയാൾ ധരിക്കുമായിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയിൽ ഇത്തരം നിരവധി വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു.
ബെംഗളൂരുവിലാണു സംഭവം. ഇവിടുത്തെ ടർഫ് ക്ലബിലെ ജീവനക്കാരനായ 35കാരനായ ബംഗാൾ സ്വദേശി അബു തലീം എന്നയാളാണ് അറസ്റ്റിലായത്. ടർഫ് ക്ലബിനോടു ചേർന്നുള്ള മഹാറാണി ഹോസ്റ്റലിലാണ് ഇയാൾ പതിവായി ഒളിഞ്ഞു കയറുകയും അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നത്.
അബു തലീം വിമൻസ് ഹോസ്റ്റലിൽ കയറി വസ്ത്രങ്ങൾ മോഷ്ടിക്കുകയും അവ ധരിക്കുകയു ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
മറ്റു ജീവനക്കാർക്കൊപ്പം ഓഫിസിലെതന്നെ താമസ സ്ഥലത്തു കഴിയുകയായിരുന്ന ഇയാൾ സ്ഥിരമായി രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാകെ എണ്ണയും മുഖത്തു ചായവും തേച്ച് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്നാണ് ഉള്ളിൽ കടന്നിരുന്നതെന്നു പൊലീസ് പറയുന്നു. പിടിയിലായാൽ രക്ഷപ്പെടുന്നതിനാണു ശരീരമാകെ എണ്ണ പുരട്ടിയിരുന്നത്. ഇയാൾക്ക് എന്തെങ്കിലും മാനസിക രോഗമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.