വയനാട് പുല്‍പ്പള്ളിയില്‍ വിൽക്കാനായി കൊണ്ടുപോവുകയായിരുന്ന അഞ്ചുകിലോ ആനക്കൊമ്പുമായി രണ്ട് പേരെ വനപാലകർ പിടികൂടി. ആനയെ വേട്ടയാടിയ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു.
അമരക്കുനി റെജി ആനപ്പാറ അനൂപ് എന്നിവരെയാണ് കൽപറ്റ ഫ്ളയിംങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. ഒട്ടേറെ വനംകേസുകളിൽ പ്രതിയായ അമരക്കുനി ദേവശേരിൽ സോമൻ വിൽക്കാനായി ഏൽപിച്ച കൊമ്പുകളാണിതെന്ന് പ്രതികൾ മൊഴി നൽകി. ഇന്നലെ രാവിലെ സോമൻ റെജിയുടെ വീട്ടിലെത്തിച്ച കൊമ്പുകൾ വിൽക്കാനായി സുഹൃത്ത് അനൂപിനെയും കൂട്ടി പെട്ടിയിലാക്കി ബൈക്കിൽ പോകുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.
അന്വേഷണ സംഘം എത്തിയപ്പോഴേക്കും സോമൻ മുങ്ങി.സോമന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ വേട്ടയാടിയ കൊമ്പാണിതെന്ന് സംശയിക്കുന്നു. കൊമ്പിന് നല്ല പഴക്കമുണ്ട്. ഒന്നര വർഷം മുമ്പ് വനത്തിൽ വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സോമൻ അടുത്തിടെയാണ് പുറത്തിറങ്ങി തുടങ്ങിയത്.സോമനെ കിട്ടിയാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ചെതലയം റേഞ്ച് ഓഫിസർ സജികുമാർ രെയരോത്തിന്റെ നേതൃത്വത്തിലാണ് തുടർ അന്വേഷണം