പൊതുസ്ഥലങ്ങളിൽ സ്ത്രീ സുരക്ഷയിലുണ്ടാകുന്ന വീഴ്ചയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമായി ബംഗളൂരു നഗരത്തിൽനിന്ന് ഒരു സിസിടിവി ദൃശ്യം. രാത്രി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധവുമുയർന്നിട്ടുണ്ട്.
പശ്ചിമ ബെംഗളൂരുവിലെ വിജയ്നഗർ മേഖലയിലാണു സംഭവം. രണ്ടു പെൺകുട്ടികൾ റോഡിലൂടെ നടന്നുപോകുന്നു. ഇവരുടെ പിന്നിലൂടെ വരികയായിരുന്ന ബൈക്ക് സ്ത്രീകളുടെ സമീപത്തേക്ക് അടുപ്പിക്കുന്നു. പിൻസീറ്റിലിരിക്കുന്നയാൾ പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിക്കുന്നു. തുടർന്നു ബൈക്ക് ഓടിച്ചു പോകുന്നു - ഇതാണു ദൃശ്യങ്ങളിലുള്ളത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന പെൺകുട്ടിയേയും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കുറ്റക്കാർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നാണു പൊലീസ് ഭാഷ്യം. ഇരകളേയും സോഷ്യൽ മീഡിയയിൽ വിഡിയോ അപ്‌ലോഡ് ചെയ്തവരേയും കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ന്യൂഇയർ രാത്രിയിൽ പെൺകുട്ടികൾക്കെതിരെ ബെംഗളൂരു നഗരത്തിൽ വ്യാപക ആക്രമണം നടന്നത് പൊലീസിന്റെ വലിയ വീഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണു സമാന സംഭവങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.