ഗുജറാത്തിലെ രാജ്കോട്ടിൽ പ്രായപൂർത്തിയാകാത്ത ബംഗ്ലാദേശി പെൺകുട്ടിയെ കൂട്ടമാനഭംഗംചെയ്തകേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. പെൺകുട്ടിയെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന യുവതി ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബംഗ്ലാദേശ് സ്വദേശിനിയായ പതിനാലുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തസംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.
രാജ്കോട്ടിനടുത്ത് മാംഗ്രോളിൽ ബസ് സ്റ്റാൻഡിനുള്ളിൽ കരഞ്ഞുകൊണ്ടുനിന്ന പെൺകുട്ടിയോട് നാട്ടുകാർ കാര്യമന്വേഷിച്ചു. പെൺകുട്ടിക്ക് ഹിന്ദി അറിയാത്തതിനാൽ നാട്ടുകാരോട് കൃത്യമായി സംവദിക്കാനായില്ല. പിന്നീട് നാട്ടുകാർ ഈ കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെയാണ് താൻ ബംഗ്ലാദേശ് സ്വദേശിയാണെന്നും മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് തന്നെ വിറ്റതാണെന്നും പെൺകുട്ടി പറയുന്നത്. പശ്ചിമബംഗാള്‍ സ്വദേശിയ്ക്കാണ് വിറ്റതെന്നും, ഇയാള്‍ ഗുജറാത്തിലെത്തിച്ചശേഷം തന്നെ പലർക്കുമായി കാഴ്ചവച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. ഒന്നരമാസത്തിനുള്ളിൽ അഹമ്മദാബാദിലും രാജ്കോട്ടിലുമായി ആകെ 21പേർ മാനഭംഗംചെയ്തതായും കുട്ടിപറഞ്ഞു.
ഞെട്ടിക്കുന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ച എട്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തു. എന്നാൽ ഇടനിലക്കാരായി പ്രവത്തിച്ചവർ ഇതുവരെ ഒളിവിലായിരുന്നു. ഇവരെയാണിപ്പോൾ പൊലീസ് കുടുക്കിയത്. പെൺകുട്ടിയെ ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച രാജ്കോട്ട് മാംഗ്രോൾ സ്വദേശിനിയായ മുപ്പത്തെട്ടുകാരി വർഷ, രാജുഏലിയാസ്, ജീവൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പിടികൂടിയവരെ കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ലോക്കൽ ക്രൈംബ്രാഞ്ച് ഓഫീസർ എന്‍.കെ വ്യാസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ ജുനഗഡിലെ വനിതാ സംരക്ഷണകേന്ദ്രത്തിലാണുള്ളത്.