കോഴിക്കോട് പയ്യോളിയിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും. പക്ഷേ, അപകടമരണമാണെന്ന് പൊലീസും. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കൃത്യമായ ഉത്തരം നൽകാൻ പൊലീസിന് കഴിയാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന മുറവിളി ശക്തമായി.
കോഴിക്കോട് പയ്യോളി ചീരങ്കയ് സ്വദേശി മുബാറക് കഴിഞ്ഞ 20നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. വഴിയരികിലെ പറമ്പിൽ നിർത്തിയിട്ട കാറിനു സമീപത്തായിരുന്നു മൃതദേഹം. ഇതു കൊലപാതകമാണെന്ന് മുബാറക്കിന്റെ കുടുംബം ആരോപിച്ചു. സംഭവ ദിവസം വീട്ടിൽനിന്ന് ബലമായി ഇറക്കി കൊണ്ടുപോയി. അഞ്ചു പേർക്കൊപ്പം പലയിടങ്ങളിലും കണ്ടു. മദ്യപിച്ച് ലക്കുകെട്ട് ഓടിച്ച കാറിൽനിന്ന് താഴെ വീണതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. പക്ഷേ, മുബാറക് മദ്യപിക്കാറില്ല. മാത്രവുമല്ല, മദ്യത്തിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടിട്ടുമില്ല.
സംഭവം നടന്ന ഉടനെ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകമാണെന്ന് സംശയം പറഞ്ഞിരുന്നു. പക്ഷേ, പിറ്റേന്ന് നേരംവെളുത്തപ്പോൾ പൊലീസ് നിലപാട് മാറ്റി. കാറിലുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യപിച്ചതായി തെളിയിക്കാൻ പരിശോധന നടത്തിയില്ല.
സംഭവം നടന്ന പറമ്പിൽ കണ്ടെത്തിയ രക്തക്കറ പരിശോധിക്കാൻ പൊലീസ് തയാറായില്ല. മുബാറക്കിനെ മർദ്ദിക്കുന്നത് കണ്ടെന്ന മൊഴി പരിശോധിക്കാൻ പൊലീസ് മെനക്കെട്ടില്ല. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
മദ്യപിച്ച് ലക്കുകെട്ട് കാറെടുത്തപ്പോൾ നിയന്ത്രണം വിട്ടെന്നും ഡോർ തുറന്ന് മുബാറക് താഴെ വീണുവെന്നുമാണ് പൊലീസ് ഭാഷ്യം. ഡോറിനും മരത്തിനും മധ്യേ തല കുടുങ്ങിയുണ്ടായ അപകടമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, പൊലീസിന്റെ വിശദീകരണങ്ങൾ വിശ്വസിക്കാൻ ബന്ധുക്കൾക്കും നാട്ടുകാരും ഒരുക്കമല്ല. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.