അമിത വേഗം ജീവനെടുത്ത മറ്റൊരു സംഭവം കൂടി. ഡൽഹിയിൽ അമിത വേഗത്തിൽ പാഞ്ഞ മെഴ്സിഡസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ 17കാരൻ മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 100 മീറ്റർ ദൂരേയ്ക്കു തെറിച്ചു. മറ്റൊരു വാഹനത്തെയും ഇടിച്ചു നിർത്താതെ പാഞ്ഞ കാറിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
പ്ലസ്ടു വിദ്യാർഥിയായ അതുൽ അറോറയാണു മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണു സംഭവം. സുഹൃത്തിനെ സ്കൂട്ടറിൽ വീട്ടിൽ വിട്ടശേഷം മടങ്ങുകായിരുന്നു അതുൽ. ഈ സ്കൂട്ടറിലേക്ക് അതിവേഗം പാഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നു. അതുൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹെൽമെറ്റ് വച്ചിട്ടില്ലായിരുന്നു.
അതുലിനെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ ട്രക്കിലും ഇടിച്ച് മെഴ്സിഡസ് അതിവേഗം ഓടിച്ചു പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാറിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നുവെന്നു വ്യക്തമായി.