ചങ്ങനാശേരിയിൽ പതിനാല് ലക്ഷം രൂപയുടെ പാൻമസാല വേട്ട. വിൽപനയ്ക്കായി എത്തിച്ച ഇരുപത്തി രണ്ട് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് ഈരാറ്റുപേട്ട സ്വദേശികളിൽ നിന്നും പൊലീസ് പിടികൂടിയത്.
ചങ്ങനാശേരി കേന്ദ്രീകരിച്ച് വൻതോതിൽ പാൻമസാല വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിരവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഈരാറ്റുപേട്ട സ്വദേശികളായ ഈസ, ഷിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാരെന്ന വ്യാജേന ഷാഡോ പൊലീസ് വലവിരിക്കുകയായരുന്നു. ഇരുപത്തി രണ്ട് ചാക്കുകളിലായി മുപ്പത്തിരണ്ടായിരം പാക്കറ്റുകളാണ് കണ്ടെത്തിയത്. അമ്പത് വീതമുള്ള കെട്ടുകളായിട്ടാണ് ഇവ ചാക്കിൽ നിറച്ചത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ഇവ എത്തിച്ചിരുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇവർ പാൻ മസാല വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.
ഒരുപാക്കറ്റിന് നാൽത് മുതൽ നൂറുരൂപാ വരെ ഈടാക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളകൾ കൂടുതലായുള്ള സ്ഥലങ്ങളിലാണ് അധികവും ഇവ വിറ്റുപോയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.