കുടുംബത്തെ നാണക്കേടിൽ നിന്നൊഴിവാക്കാൻ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി ഒരു കുടുംബം. പീഡനത്തിനിരയായ 13 വയസ്സുകാരി ജന്മം നൽകിയ കുഞ്ഞിനെയാണ് നാണക്കേടുണ്ടാവുമെന്ന കാരണം പറഞ്ഞ് ബന്ധുക്കൾ ജീവനോടെ കുഴിച്ചു മൂടിയത്.
മധ്യപ്രദേശിലെ അലിരജ്പൂർജില്ലയിലെ ഗവൺമെന്റ് റസിഡൻസ് സ്കൂളിലെ വിദ്യാർത്ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് ബന്ധുക്കൾ നിഷ്ക്കരുണം കൊന്നുകളഞ്ഞത്. ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന പഠനകേന്ദ്രത്തിലായിരുന്നു പെൺകുട്ടി ഡിസംബർ 31 നും ജനുവരി 1 നും ഇടയ്ക്കാണ് കുഞ്ഞിനു ജന്മം നൽകിയതെന്നും കൃത്യസമയത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പൊലീസ് പറയുന്നു.
ഖണ്ഡൽ–അമൂർ ഗ്രാമത്തിലാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്. കുഞ്ഞിന്റെ ജഡം കണ്ടെടുത്തെന്നും പോസ്റ്റമോർട്ടത്തിനയച്ചിരിക്കുകയാണെന്നുമാണ് പൊലീസിൻെറ വിശദീകരണം. പീഡനത്തിനിരയായ പെൺകുട്ടി പ്രവസവിച്ച വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടില്ലെന്നും ഗ്രാമത്തെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദയഗ്ര പൊലീസ് സ്റ്റേഷൻ ഇൻചാർജ് മോട്ട്സിങ് നായക് പറയുന്നു.