തോപ്പുംപടി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പിൽ വീട്ടിൽ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആൺവേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്നു പൊലീസ് പറയുന്നു. പെൺകുട്ടി എതിർത്തപ്പോൾ മൊബൈൽ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാപിതാക്കൾ ബാഗ് പരിശോധിച്ചപ്പോൾ സനീഷ് എന്ന പേരിൽ സിനി കുട്ടിക്കു നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തി.
തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സിനി യുവതിയാണെന്നു കണ്ടെത്തി. തുടർന്നു പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി. പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വനിത പൊലീസ് ഓഫിസറുമാരായ എ.ടി. കർമ്മലി, കെ.വി. ഗീത, എം.ആർ. ഷീബ, ആർ. ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.