കേരളത്തില്‍ ജീവിക്കാന്‍ ഭയക്കുന്നുവെന്ന് ഒരു സെലബ്രിറ്റി പറഞ്ഞത് നമ്മളാരും മറന്നിട്ടില്ല. അതോര്‍മിപ്പിക്കുകയാണ് ഇന്നലെ ചാലക്കുടിയിലുണ്ടായ ഒരു കൊലപാതകം. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചനയുടെ കുരുക്കഴിക്കുകയാണ് പൊലീസ്. ബ്രോക്കര്‍തന്നെയായ ചക്കര ജോണിയാണ് ആസൂത്രകന്‍. പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന് എതിരായ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉദയഭാനു വധഭീഷണി മുഴക്കിയെന്നുകാട്ടി കൊല്ലപ്പെടുംമുമ്പ് രാജീവ് നല്‍കിയ പരാതിയും പുറത്തുവന്നു.
ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് രണ്ടു പേരെന്ന് പൊലീസ് പറയുന്നു. രാജീവിനെ ബന്ദിയാക്കാൻ നിർദ്ദേശം നൽകിയ ചക്കരക്കൽ ജോണിയെ പൊലീസ് തിരയുന്നു.
കൊല്ലപ്പെട്ട രാജീവിന്റെ പഴയ ബിസിനസ് പങ്കാളിയാണ് ചക്കരക്കൽ ജോണി. രാജീവിനെ തട്ടിക്കൊണ്ട് പോകാൻ നിർദ്ദേശിച്ചത് ജോണിയാണെന്ന് അറസ്റ്റിലായ കൊലയാളി ഷൈജു മൊഴി നൽകി. മറ്റു മൂന്നു പേരെ മദ്യം വാഗ്ഗ്ദാനം ചെയ്ത് കൂടെ കൂട്ടിയത് ഷൈജുവാണ്. രാജീവിനെ ബന്ദിയാക്കാൻ പരിയാരത്ത് വീട് വാടകയ്ക്ക് എടുത്തതും ജോണിയാണെന്ന് പൊലീസ് കണ്ടെത്തി. ഒളിവിൽ പോയ രണ്ടു പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.
തൃശൂർ നിലവിൽ കേസന്വേഷിച്ച ചാലക്കുടി DYSP സി.എസ്. ഷാഹുല്‍ ഹമീദ് ഈ കേസിൽ സാക്ഷിയായതിനാൽ അന്വേണത്തിൽ നിന്ന് മാറ്റി. രാജീവിനെ തിരയുന്നതിനിടെ അഭിഭാഷകൻ സി.പി.ഉദയഭാനു ഈ ഡിവൈഎസ്പിയെ ഫോണിൽ വിളിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ സാക്ഷിമൊഴിയായി രേഖപ്പെടുത്തും. സ്പെഷൽ ബ്രാഞ്ച് DySP ഷംസുദ്ദിനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ പൊലീസ് അന്വേഷണം. ഉദയഭാനു വധഭീഷണി മുഴക്കിയെന്ന് കാട്ടി കൊല്ലപ്പെട്ട രാജീവ് നേരത്തെ നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കൊച്ചിയിലെ അഭിഭാഷകനായ സിപി ഉദയഭാനുവും കൊല്ലപ്പെട്ട വി.എ. രാജീവും തമ്മിലുള്ള ശത്രുതയെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരുവരും തമ്മില്‍ ഭൂമിയിടപാടുണ്ടായിരുന്നു. നെടുമ്പാശേരിയിലും നെല്ലിയാമ്പതിയിലുമായി അഞ്ചു കോടിയുടെ ഭൂമി വാങ്ങാന്‍ അഭിഭാഷകന്റെ പേരില്‍ കരാറെഴുതി. എഴുപതു ലക്ഷം രൂപയും നല്‍കിയിരുന്നു. നോട്ട് അസാധുവാക്കിയതോടെ അഞ്ചു കോടി നല്‍കി ഭൂമി തീറെഴുതി വാങ്ങല്‍ നടന്നില്ല. അഡ്വാന്‍സ് നല്‍കിയ പണം തിരിച്ചുവാങ്ങുന്നതിനെ ചൊല്ലി രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റിയതോടെയാണ് ശത്രുത വളര്‍ന്നതെന്ന് പൊലീസ് കണ്ടെത്തി. രാജീവിന്റെതന്നെ മറ്റൊരു ശത്രുവായ അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചക്കര ജോണിയും അഭിഭാഷകനും ഒന്നിച്ചതോടെ കാര്യങ്ങള്‍ വഷളായെന്നാണ് പൊലീസിന് ലഭിച്ച സൂചന.
ഹൈക്കോടതിയില്‍ നീതിതേടിപ്പോയി കോടതി ഇടപെട്ട കേസില്‍പ്പോലും ഒരാളെ തീര്‍ത്തുകളയാന്‍ മടിക്കാത്തവര്‍ എന്താണ് നമ്മളോട് പറയുന്നത്? കൗണ്ടർ പോയന്റ് പരിശോധിക്കുന്നു.