മുതലക്കണ്ണീര്‍ അവസാനിപ്പിക്കാം. ആര്‍ക്കൊപ്പമാണെന്ന് അമ്മ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇരയല്ല, ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടി വരുന്ന പ്രമുഖന്‍റെ സംരക്ഷണമാണ് അമ്മയ്ക്ക് വലുത്. നടിയെ ആക്രമിച്ച കേസില്‍ നിലപാടില്ലാതെ താരസംഘടനയായ അമ്മ. വാർഷിക ജനറൽ ബോഡി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നിൽ പതറിയ അമ്മ ഭാരവാഹികള്‍, ക്ഷുഭിതരായി. നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് വാർത്താസമ്മേളനം അവസാനിപ്പിച്ച് താരങ്ങള്‍ മടങ്ങുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എന്താണ് നിങ്ങളുടെ നിലപാട്? ഈ ചോദ്യത്തിന് മറുചോദ്യവും ആക്രോശവും ധാർഷ്ട്യവും നിറഞ്ഞ പ്രതികരണമായിരുന്നു താരങ്ങളിൽനിന്ന് ഉണ്ടായത്. ദിലീപും ആക്രമണത്തിനിരയായ നടിയും അമ്മയുടെ മക്കളാണെന്നും ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇന്നസെന്റും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും മാറി മാറി പറഞ്ഞു.
ഇടയ്ക്ക് മണിയൻപിള്ള രാജു മൈക്കെടുത്ത് വാർത്താസമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചു. എം.എൽ.എമാരായ കെ.ബി.ഗണേഷ്്കുമാറും മുകേഷും ഒച്ചയിട്ട് ചോദ്യങ്ങളെ പ്രതിരോധിച്ചു. hold മമ്മൂട്ടിയും മോഹൻലാലും മൗനികളായി. നടിയെ ആക്രമിച്ച സംഭവം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പക്ഷെ ചർച്ചയ്ക്ക് അവസരം നൽകിയിട്ടും ആരും ഒന്നും പറഞ്ഞില്ലെന്നുകൂടി അമ്മ ഭാരവാഹികൾ പറഞ്ഞുവച്ചു. പക്ഷെ ഈ വിഷയം ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മയിലെ വിമൻ ഇൻ സിനിമ കലക്്ടീവ് പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ യോഗം പൂർത്തിയാക്കാതെ മടങ്ങിയ രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഈ വിഷയത്തിൽ ചർച്ച നടന്നില്ലെന്നും അമ്മ പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നുമായിരുന്നു പ്രതികരിച്ചത്. അത് റിമയോട് തന്നെ പോയി ചോദിക്കാനായിരുന്നു വേദിയിലുണ്ടായിരുന്ന അമ്മ ഭാരവാഹികളുടെ പ്രതികരണം.
ഗദ്ഗദകണ്ഠരായ, സമൂഹത്തിന്റെ മനോഭാവം ചോദ്യം ചെയ്ത് അന്ന് ആ പേണ്‍കുട്ടിക്കു വേണ്ടി സംസാരിച്ചവര്‍ ഇന്ന് ചോദ്യങ്ങളെ ചോദ്യം ചെയ്യുന്നു. അതിന് നേതൃത്വം നല്‍കിയത് ഇടതുപക്ഷം ജനപ്രതിനിധികളാക്കിയ സിനിമാതാരങ്ങളും. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. അമ്മ ആരെ പ്രതിനിധീകരിക്കുന്നുവെന്നാണ്?