ചികിൽസക്ക് ആവശ്യമായ മരുന്നുകളെല്ലാം സ്വന്തം പുരയിടത്തിൽ നട്ടുവളർത്തുന്ന വൈദ്യനെ പരിചയപ്പെടാം ഇനി. കേരള കർണാടക അതിർത്തിയോട് ചേർന്ന് കാസർകോട് അഡ്യനടുക്കയിലെ മാത്തുകുട്ടി വൈദ്യരാണ് ആവശ്യമായ ഔഷധചെടികളെല്ലാം സ്വന്തമായി നട്ടുവളർത്തി വ്യത്യസ്തനാകുന്നത്. നാനൂറ്റി അമ്പതിലധികം ചെടികളാണ് വൈദ്യരുടെ ശേഖരത്തിലുള്ളത്.
ആയുർവേദത്തെ ഉപാസിച്ചവർ ഒരു പാടുണ്ട്. അവരിൽ നിന്നെല്ലാം മാത്തുകുട്ടി വൈദ്യർ വ്യത്യസ്തനാകുന്നതിന് ഈ ആശുപത്രി തന്നെ കാരണം. ചികിൽസ കേന്ദ്രമാണെന്ന് ഒറ്റനോട്ടത്തിൽ ആരും പറയില്ല. പൂക്കളോടും ഔഷധ ചെടികളോടും തൊട്ടുരുമിയാണ് ഇവിടത്തെ വാസം.
ചികൽസ മാത്രമല്ല.അന്യമായികൊണ്ടിരിക്കുന്ന നിരവധി ഔഷധചെടികളുടെ കലവറ കൂടിയാണ് ഈ ആറേക്കർ തോട്ടം. കാട്ടുപൂക്കളുടെ റാണിയായ മേന്തോണി എല്ലാ സമയത്തും പൂവിട്ട് നിൽക്കുന്നത് ആരെയും ആകർഷിക്കും. പൂവിന്റെ ഭംഗിയിൽ മയങ്ങി മേന്തോണി അകത്താക്കിയാൽ വിവരം അറിയും. കൊടും വിഷമാണ് െചടി മുഴുവൻ. തൊട്ടടുത്ത് തന്നെ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ട അമൃതവള്ളി ചുറ്റിപടർന്ന് കിടക്കുന്നു. അമൃത് പാനം ചെയ്യുന്നതിനിടെ ദേവൻമാരുടെ കയ്യിൽ നിന്നും താഴെ പോയ തുള്ളിയാണ് അമൃതവള്ളിയായി മാറിയതെന്നാണ് വിശ്വാസം. സോറിയാസിസിനുള്ള തീപാല തുടങ്ങി നാനൂറ്റി അമ്പതിലധികം ചെടികളാണ് തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുപത്തിയേഴ് വർഷമായി തുടരുന്ന അലച്ചിലിന്റെ ബാക്കി പത്രമാണ് ഈ കാണുന്നതെല്ലാം.
ഈ ചെടികൾക്കും പൂക്കൾക്കുമിടയിൽ തന്നയാണ് വൈദ്യരുടെ താമസവും.വരും തലമുറയിലെ ചികിൽസകർ മരുന്നറിഞ്ഞ് ചികിൽസിക്കണെന്നാണ് വൈദ്യരുടെ പക്ഷം.
കഷായം അടക്കമുളള മരുന്നുകൾ ഗുളികകളാക്കുന്ന ആയുർവേദത്തിന്റെ പുതിയ രീതികളെ ഉൾക്കൊള്ളാൻ വൈദ്യര്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.അതാണ് ഇങ്ങിനയൊരു കേന്ദ്രം ഒരുക്കുന്നതിന്റെ പ്രേരണയും എങ്കിലും ഇനിയുള്ള കാലം ചെടികൾ നട്ടുവളർത്തുന്നവരുടേതാണെന്നാണ് വൈദ്യരുടെ അഭിപ്രായം.
കാണാനും ചെടികളെ കുറിച്ചറിയാനുമായി സ്കൂൾ വിദ്യാർഥികൾ മുതൽ ശാസ്ത്രജ്ഞർ വരെ അഡ്യനടുക്കയെന്ന കുഗ്രാമത്തിലെ വൈദ്യരുടെ തോട്ടത്തിൽ എത്തുന്നുണ്ട്.