വലിയൊരു ട്രേ. അതിൽ തെർമോക്കോളിന്റെ പാത്രമെടുത്തുവച്ച് ഓരോരോ ഭക്ഷണത്തിന്റെയും മുൻപിലേക്കു നടന്നു. പേരറിയുന്നവയും അറിയാത്തവയും കണ്ടിട്ടുള്ളവയും കാണാത്തവയുമായി പലവിധമുണ്ട് ഭക്ഷണം. ഓരോന്നോരോന്നായി പാത്രത്തിലേക്കു പ്രതിഷ്ഠിച്ചു. ചിലത് ഇഷ്ടം കൊണ്ട്. ചിലതു ഭംഗികൊണ്ട്, ഇനി ചിലതു വെറും കൗതുകംകൊണ്ട്. കാഷ് കൗണ്ടറിലെത്തി പാത്രം ത്രാസിന്മേൽവച്ചു. എല്ലാംകൂടി 600 ഗ്രാം. പണമെണ്ണിക്കൊടുത്ത് പാത്രവുമായി കസേരയിലേക്കമർന്നു.
മെയ്ൻ മീഡിയ സെന്ററിലെ റസ്റ്ററന്റാണു വേദി. വലിയ കായികവേദികളിൽ ഇത്തരം റസ്റ്ററന്റുകളിൽ പലപ്പോഴും സൗജന്യമായിരിക്കും ഭക്ഷണം. ഇവിടെ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. പണമില്ലാതെ നട്ടം തിരിഞ്ഞു നിൽക്കുകയാണിപ്പോൾ ബ്രസീൽ. അതൊക്കെയൊന്നു ശരിയാക്കിയെടുക്കണമെങ്കിൽ ഈ ഒളിംപിക്സിൽനിന്നുള്ള വരുമാനം വേണം. അതുകൊണ്ടുതന്നെ സൗജന്യമോ ന്യായവിലയോ ഒന്നും ബാധകമല്ല.
ഒരു കാലത്ത് ഒരു യുഎസ് ഡോളറിന്റെയൊക്കെ വിലയുണ്ടായിരുന്ന കറൻസിയാണ് ബ്രസീലിന്റെ റയാൽ. ഇപ്പോൾ ഒരു ഡോളർ കിട്ടാൻ മൂന്നര റയാൽ കൊടുക്കണം. എന്നാലും നമ്മുടെ രൂപയേക്കാൾ എത്രയോ മെച്ചം. ഒരു റയാലിന്റെ മൂല്യം 21 രൂപയോളം വരും.
എന്തെടുത്താലും തൂക്കത്തിനു വിലയിടുന്ന റസ്റ്ററന്റിന്റെ കാര്യമാണല്ലോ പറഞ്ഞുതുടങ്ങിയത്. ഇവിടെ വെള്ളം, പീത്‌സ എന്നിവയ്ക്കൊക്കെ വേറെ വിലയാണു കേട്ടോ. ഒരു കിലോ ഭക്ഷണത്തിന് 98 റയാലാണു വില. ഏകദേശം 2100 രൂപ. 600 ഗ്രാമിനു കൊടുത്തതു 1260 രൂപ.
കൊള്ളാം, ഈ ഭക്ഷണത്തിന്റെ ഫോട്ടോയെടുത്തു ചില്ലിട്ടുവയ്ക്കണം. കുറച്ചു തക്കാളി, കുറച്ച് കുക്കുംബർ, ബ്രസീലിന്റെ സ്വന്തം ബീൻസ് വേവിച്ചത്, ഒരു കഷ്ണം മീൻ, ഒരു തവി ചോറ്, സാമ്പാറെന്നു തോന്നിക്കുന്ന ഒരു കറി, ഒന്നുരണ്ടു സാലഡുകൾ, മസാലയൊന്നുമില്ലാതെ വേവിച്ചെടുത്ത ചിക്കന്റെ വെളുവെളുത്തിരിക്കുന്ന രണ്ടു കഷ്ണങ്ങൾ... തീർന്നു പാത്രത്തിലെ വിഭവങ്ങളുടെ കണക്ക്. രൂപയിൽ കൂട്ടിയാൽ മാത്രമേ കുഴപ്പമുള്ളൂ. റയാലിൽത്തന്നെ കൂട്ടി റയാലിൽതന്നെ കഴിച്ചാൽ പ്രശ്നമില്ല.
കാബേജ് മുതൽ ചീരയില വരെ ഇലകളുടെ വൈവിധ്യമാണിവിടെ ഭക്ഷണക്കാര്യത്തിൽ. ചിലരുടെ പാത്രങ്ങളിൽ ഇലകൾക്കൊണ്ടൊരുക്കിയ ജുഗൽബന്ദി കാണാം. ചിലപ്പോൾ അവരുടെ സൗന്ദര്യരഹസ്യവും ഈ ഇലത്തീറ്റയായിരിക്കും. അതാകുമ്പോൾ വലിയ തൂക്കം വരില്ലെന്ന് ഒരാൾ തമാശയായി പറഞ്ഞു. രണ്ടു രീതിയിലും ശരിയാണ്. ഭക്ഷണത്തിനും തൂക്കമില്ല. അവരുടെ ശരീരത്തിനും പൊണ്ണത്തടിയുടേതായ തൂക്കമില്ല. ചൈനയിൽനിന്നെത്തിയ ഒരു മാധ്യമപ്രവർത്തക ഇങ്ങനെ ഇല നിറച്ച പാത്രത്തിനു മുന്നിലിരിക്കുമ്പോൾ അവരെ കാണാനേയില്ലായിരുന്നു.
കപ്പ കൊണ്ടുള്ള വിവിധ വിഭവങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. നാട്ടിൽ കപ്പ കുറേയുണ്ടെങ്കിലും അതുകൊണ്ടുള്ള വിഭവവൈവിധ്യം അധികമില്ലല്ലോ. കപ്പ വേവിച്ചതു കൂടാതെ കപ്പ ഫ്രൈ ചെയ്തെടുക്കുന്ന വിശിഷ്ടവിഭവവും ഇവിടെ കിട്ടും. കപ്പ ഉണക്കിപ്പൊടിച്ച് അതുകൊണ്ടു ചുടുന്ന അട പോലുള്ള വിഭവത്തിനു നല്ല രുചിയാണ്. ഇതിനൊപ്പം മസാലയൊക്കെ ചേർത്തുണ്ടാക്കുന്ന പപ്പടം പോലുള്ള ഇനങ്ങളുമുണ്ട്.
റസ്റ്ററന്റിൽ സേവനത്തിനുനിൽക്കുന്ന 90 ശതമാനം പേർക്കും പോർച്ചുഗീസ് മാത്രമേ അറിയൂ. ഉപ്പു ചോദിച്ചപ്പോൾ ചിക്കനിലേക്കു പഞ്ചസാര ഇട്ടുതന്നതു കഴിഞ്ഞ ദിവസങ്ങളിലൊന്നിലെ രസമായിരുന്നു. ഒരു മസാലക്കൂട്ടും ഇല്ലാത്ത ചിക്കനിൽ പഞ്ചസാര ഇട്ടപ്പോൾ ഒരു രുചിയൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പാചക പരീക്ഷണക്കാർക്ക് ഇത്തരമൊരു വിഭവം പരീക്ഷിച്ചെടുക്കാവുന്നതാണെന്നു തോന്നുന്നു.