ഉഷ്ണകാല രോഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വരൾച്ച രൂക്ഷമായതോടെ ജലജന്യരോഗങ്ങൾക്കുള്ള സാധ്യതയും കൂടി. ചൂട് കനത്തതോടെ ചിക്കൻപോക്സ്, ത്വക് രോഗങ്ങൾ എന്നിവ സംസ്ഥാനത്ത് പടരുകയാണ്.
പതിവിനും നേരത്തെയെത്തിയ അതിരൂക്ഷ വരൾച്ചയും ചുട്ടുപൊള്ളുന്ന അന്തരീക്ഷവും കേരളത്തിന്റെ പൊതുജനാരോഗ്യത്തെയും തളർത്തി തുടങ്ങി. വയറിളക്ക രോഗങ്ങളും, ചിക്കൻപോക്സും, പലതരം ത്വക് രോഗങ്ങളും ഒപ്പം നേത്രരോഗങ്ങളുമാണ് പടരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് ചിക്കൻപോക്സ് പടരുന്നത്. ഫെബ്രുവരിയിൽ മാത്രം 4067 പേർക്ക് ചിക്കൻപോക്സ് പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. താപനില 36 ഡിഗ്രി കടന്ന മലപ്പുറം, പാലക്കാട് ജില്ലകൾ സൂര്യാഘാതത്തിന്റെ ഭീതിയിലുമാണ്.
ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വയളിറക്കരോഗങ്ങളും പടരുന്നത്. എറണാകുളം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ജലജന്യരോഗങ്ങൾ കൂടുതൽ.
ചൂട് കൂടിയതോടെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനക്രമീകരിക്കാൻ തൊഴിലുടമകൾ തയാറാകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു