കാലങ്ങൾ പിന്നിടുമ്പോൾ കസർത്തും ഏറെ മാറി, ലങ്കോട്ടി കെട്ടിയുള്ള അഭ്യാസത്തിൽനിന്ന് മൊബൈൽ ആപ്ലിക്കേഷന്റെ നിർദേശമനുസരിച്ചുള്ള നടപ്പിലും കിടപ്പിലുംവരെ എത്തിനിൽക്കുന്നു മലയാളികളുടെ വ്യായാമ ചരിത്രം...
ആറു പതിറ്റാണ്ടു മുൻപ് എഴുതിയ പാത്തുമ്മയുടെ ആട് എന്ന നോവലിൽ ലങ്കോട്ടി കെട്ടി കസർത്ത് ചെയ്യുന്നതിനെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. കസർത്തും ഫിറ്റ്നസും ആരോഗ്യചിന്തകളും ഒക്കെ അതിനും വർഷങ്ങൾക്കു മുൻപേ കേരളത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. വ്യായാമത്തിനു വേണ്ടി വ്യായാമം ചെയ്യേണ്ട കാര്യമില്ലായിരുന്നല്ലോ അന്ന് മലയാളിക്ക്. ജീവിതം തന്നെ വലിയ വ്യായാമം ആയിരുന്നല്ലോ. വീടും പരിസരവും ജിംനേഷ്യവും. അരകല്ല്, ഉലക്ക, ആട്ടുകല്ല്, കോടാലി, ചൂൽ എന്നിങ്ങനെ വീട്ടിലുള്ള വ്യായാമ ഉപകരണങ്ങൾ എത്രയെത്ര.
കിണറ്റിൽനിന്നു കപ്പിയും കയറും ഉപയോഗിച്ചു വെള്ളം കോരുമ്പോഴും അലക്കുകല്ലിൽ തുണിയലക്കുമ്പോഴും തേങ്ങയ്ക്കും മാങ്ങയ്ക്കും ചക്കയ്ക്കും വേണ്ടി മരത്തിൽ കയറുമ്പോഴും തോട്ടിലും കുളത്തിലും നീന്തിത്തിമർക്കുമ്പോഴും ഇന്നത്തെ ഹൈടെക് ജിമ്മിലെ ഉപകണങ്ങളിൽ നിന്നു ലഭിക്കാത്ത ശരീരസൗന്ദര്യവും ആരോഗ്യവും അറിയാതെതന്നെ നമുക്കു കിട്ടുകയായിരുന്നു. എവിടെ പോകണമെങ്കിലും എത്ര ദൂരമുണ്ടെങ്കിലും ആഞ്ഞു നടക്കും. വെയ്റ്റ് ലിഫ്റ്റർമാരെ വെല്ലുന്ന തലച്ചുമടുകൾ ആണിനും പെണ്ണിനും ശീലമായിരുന്നു. നാട്ടിടവഴികളും കുന്നിൻചരിവുകളും തോടും പാടവും ഒക്കെ ഓടിക്കടന്നു സ്കൂളിലെത്തിയിരുന്ന കുഞ്ഞുങ്ങൾക്കു ചെറുപ്പത്തിലേ കിട്ടിയിരുന്നു ഫിറ്റ് ബോഡി.
സൈക്കിളിന്റെ ആഡംബരം ഫിറ്റ്നസ് കൂട്ടിയതല്ലാതെ തെല്ലും കുറച്ചില്ല. നാടിന്റെ ആരോഗ്യത്തിനു മുതൽക്കൂട്ടായിക്കൊണ്ടായിരുന്നു നാട്ടിൻപുറ മൈതാനങ്ങളിൽ വൈകുന്നേരം ഉയരുന്ന വോളിബോൾ സ്മാഷുകൾ. മുറ്റത്തെ മരക്കൊമ്പിൽ കെട്ടിയിട്ട രണ്ടു കമ്പിവളയങ്ങൾ അന്നത്തെ ഫിറ്റ്നസ് ഫ്രീക്കന്മാരുടെ വീടുകളുടെ അടയാളമായിരുന്നു. ലങ്കോട്ടി കെട്ടിയും മുണ്ടുടുത്തും നിക്കറിട്ടും ഒക്കെ വെളുപ്പിനെഴുന്നേറ്റു കസർത്തു നടത്തിയ അന്നത്തെ തലമുറ ഇന്നും നെഞ്ചുവിരിച്ച് നല്ല ആരോഗ്യത്തോടെ നടക്കുന്നുണ്ടല്ലോ. അതൊക്കെ പോയിട്ട് ഇന്നു ലക്‌ഷ്വറിയായിരിക്കുന്നു വ്യായാമം.
ശരീരം ഒരു ഉറപ്പും ഇല്ലാതെ പ്ലുക്കോ പ്ലക്കോ തടിയായിരിക്കുന്നു. ചിലർ ജീവൻ നിലനിർത്താൻ വ്യായാമം ചെയ്യുമ്പോൾ, മസിൽ പെരുപ്പിക്കാനുള്ള വ്യായാമം ചിലരുടെ ജീവനെടുക്കുന്നു. ആവശ്യമില്ലാത്ത ഫൂഡ് സപ്ലിമെന്റുകളും ഹോർമോണുകളും ഒക്കെ തട്ടുന്നവരുടെ കാര്യമാണു പറഞ്ഞത്. ചിലരുണ്ട്, പട്ടിണികിടപ്പാണു പണി– സ്‌ലിം ബ്യൂട്ടി ആകേണ്ടേ. ഒടുവിൽ ഉള്ള ആരോഗ്യവും പോയി വിളർച്ചബാധിച്ച അവസ്ഥയിലെത്തും പലരും. ഇനി ആപ്പിന്റെ ഉപദേശമനുസരിച്ച് വ്യായാമം ചെയ്യുന്നവരുടെ കാര്യം നോക്കാം. ഒരു വ്യക്തിയുടെ അതതു ദിവസത്തെ ചുവടുകൾ അളന്നു പറയുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ സ്മാർട് ഫോണുകളിൽ വ്യാപകമായി.
അതുവച്ച് ചുവട് അളന്നാണ് ഇപ്പോൾ നടപ്പ്. ചുവടുകൾ എണ്ണിപ്പറയുന്ന പെഡോമീറ്റർ, ഫിറ്റ്നസ് വാച്ച്, ഫോണിലെ ഹെൽത്ത് ആപ്പുകൾ, ഹെൽത്ത് ട്രാക്കർ ബാൻഡ് എന്നിവയെല്ലാം ഇന്നു സർവസാധാരണം. ഡംബെലുകളും പുഷ് അപ് ബാറുകളും വീടുകളിൽ വാങ്ങിക്കഴിഞ്ഞു. ട്രെഡ്മില്ലുകളും എക്സർസൈക്കിളും കേരളത്തിലങ്ങോളമിങ്ങോളം വിറ്റഴിയുന്നു. യോഗയുടെ യോഗം കുതിച്ചുയർന്നതും തകർന്നു തരിപ്പണമായ ശാരീരികാവസ്ഥയെ കൈപിടിച്ചു കയറ്റാനാണ്, കാർന്നുതിന്നുന്ന ജീവിതശൈലീ രോഗങ്ങളിൽ നിന്നു രക്ഷനേടാനാണ്. അരനൂറ്റാണ്ടുകൊണ്ട് നമ്മുടെ മലയാളിയുടെ ആരോഗ്യശീലങ്ങൾ മാറാനുണ്ടായ ഒരു പ്രധാന കാരണം ഇങ്ങനെ സംഗ്രഹിക്കാം– ആഹാരത്തിന്റെ ലഭ്യത പത്തു മടങ്ങു കൂടി, മേലനങ്ങുന്നത് 10 മടങ്ങു കുറഞ്ഞു.
Advertisement