പ്രസവ സമയത്ത് അമ്മമാർ മരിക്കുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തെ ഗൈനക്കോളജി ഡോക്ടർമാർ പ്രത്യേക കർമപദ്ധതി ആവിഷ്ക്കരിച്ചു. പ്രസവ ചികിൽസയ്ക്കു വരുന്നവർക്കു തുടക്കം തൊട്ടേ പ്രത്യേക കൗൺസിലിങ് ഉറപ്പാക്കുന്നതാണ് പ്രധാനപ്പെട്ടത്.
പ്രസവത്തിനിടെ അമ്മമാരുടെ ജീവൻ പൊലിയുന്നത് എങ്ങനെ തടയാം? എന്നതായിരുന്നു ഗൈനക്കോളജി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനത്തിലെ അജണ്ട. പ്രസവത്തിന്റെ ആശങ്കകൾ ദുരീകരിക്കുകയാണ് ഉദ്ദേശ്യം. ഇതിനായി ആദ്യ മാസം തൊട്ടേ, കൗൺസിലിങ് ഉറപ്പാക്കും. പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കുകയാണ് ഗൈനക്കോളജി ഡോക്ടർമാരുടെ മറ്റൊരു ലക്ഷ്യം.
കേരളത്തിൽ വന്ധ്യത കൂടുന്നത് തടയാൻ ജീവിത ശൈലികളിൽ മാറ്റം വരുത്തണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വ്യായാമം പതിവാക്കുകയാണ് ഒരു പോംവഴി. ഇതോടൊപ്പം, ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തൊള്ളായിരത്തോളം ഡോക്ടർമാർ കോഴിക്കോട്ടെ സമ്മേളനത്തിൽ പങ്കെടുത്തു.