ചവിട്ടിമെതിച്ച് കളയുന്ന പാഴ്ച്ചെടികളെ രുചിയൂറും വിഭവങ്ങളാക്കുന്നതിനെക്കുറിച്ചാണ് അടുത്ത വാർത്ത. ചൊറികണം മുതൽ തൊട്ടാവാടി വരെ ജ്യൂസും തോരനുമൊക്കെയായി തീൻമേശയിലെത്തിക്കാം. രുചിമാത്രമല്ല നമ്മളെ വേട്ടയാടുന്ന പലരോഗങ്ങളെയും കീഴ്പ്പെടുത്താനുള്ള ശക്തി കളകളൾക്കുണ്ടെന്നാണ് കണ്ടെത്തൽ.
തൊട്ടാവാടി ജ്യൂസ്, മുക്കുറ്റി ഓംലെറ്റ്, തുമ്പത്തോരൻ, ചെമ്പരത്തി തോരൻ.ചൊറികണം ഫ്രൈ കുട്ടിക്കാലത്ത് മണ്ണപ്പം ചുട്ട് കളിച്ചപ്പോൾ തയ്യാറാക്കിയ സൈഡ് ഡിഷുകളുടെ പേരാണ് മനസിലേക്ക് ഓടിയെത്തിയത്. എന്നാൽ രാവിലെ നാട്ടിലെ പൊന്തക്കാടുകളിലും റോഡരികുകളിലും വട്ടംകറങ്ങുന്ന ഈ ചേട്ടൻമാരെ കണ്ടപ്പോൾ സംഭവം കുട്ടിക്കളിയല്ലെന്ന് മനസിലായി. കളകളെന്ന് പറഞ്ഞ് പിഴുതെറിയുന്ന തൊട്ടാവാടിയും മുക്കുറ്റിയും ചോറികണവുമൊക്കെയാണ് ഇവരുടെ ഉന്നം. എന്താണ് ലക്ഷ്യമെന്ന് കെ.ആർ. നാരായണൻ സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞൻ തന്നെ വ്യക്തമാക്കി.
എങ്കിൽ പിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. നേരെ പാചകപുരയിലേക്ക് വിട്ടു. കാട്ടുചീര, മഷിത്തണ്ട്, ചെമ്പരത്തി ഇല, പ്ലാവില, ഫിലിപ്പിൻസ് ചീര എന്നിങ്ങനെ നീളുന്നു കറിവെക്കാനുള്ള ഐറ്റംസ്.
സ്ലേറ്റ് മായ്ക്കുന്ന മഷിത്തണ്ട് തീൻമേശയിലെത്തുന്നത് സലാഡായിട്ടാണ്. തൊട്ടാവാടി ജ്യൂസായി മാറും, ചെമ്പരത്തി ഇലക്കൊണ്ട് തോരൻ. ഓരോ വിഭവങ്ങളും ഔഷധകൂട്ടുകളാണ്. കാൻസർ മുതൽ ആസ്മ വരെ മാറ്റിയെടുക്കാൻ വീര്യമുള്ളവ.പാഴിലകൾ ചില്ലറക്കാരല്ലെന്ന തിരിച്ചറിവ് സദ്യകഴിഞ്ഞതോടെ മിക്കവർക്കും മനസിലായി.
കുട്ടിക്കാലത്ത് പാഴിലകൾ പൊട്ടിച്ച് കറിവെച്ച് നടന്നത് ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന തോന്നൽ ചിലർക്കെങ്കിലും ഇപ്പോൾ കാണും. കുട്ടിക്കാലത്ത് പാഴിലകൾ പൊട്ടിച്ച് കറിവെച്ചതിൽ അഭിമാനം തോന്നിയത് ഇപ്പോളാണ്. എന്തൊരു ദീർഘവീക്ഷണമാണല്ലെ.